കൊൽക്കത്ത: പശുക്കടത്തിന് ശ്രമിച്ച രണ്ട് ബംഗ്ലാദേശികളെ സുരക്ഷാ സേന വധിച്ചു. പശ്ചിമ ബംഗാളിലെ കുച്ച്‌ബെഹാറിലെ അതിർത്തിയിലാണ് സംഭവം. കള്ളക്കടത്ത് സംഘവും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ബംഗ്ലാദേശികളെ വധിച്ചത്.
നിരവധി തവണ മുന്നറിയിപ്പ് നൽകിയെങ്കിലും നിഷേധിക്കുകയായിരുന്നുവെന്ന് സുരക്ഷാ സേന പറഞ്ഞു. അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ ആളുകളെ കണ്ടതിനെ തുടർന്ന് നിരീക്ഷിച്ചിരുന്നു. തുടർന്ന് അതിർത്തി ലംഘിച്ച് രണ്ടംഗ സംഘം ഇന്ത്യയിൽ കടക്കുകയായിരുന്നു. ബിഎസ്എഫ് ബംഗ്ലാദേശ് ഭാഗത്തേയ്‌ക്ക് തിരികെ പോകാൻ നിർദേശിച്ചെങ്കിലും വഴങ്ങിയില്ല.
തുടർന്ന് കള്ളക്കടത്ത് സംഘം ബിഎസ്എഫ് സൈനികർക്ക് നേരെ അധിക്ഷേപവും കല്ലേറും ആരംഭിച്ചതായും സേന വ്യക്തമാക്കി. മൂർച്ചയേറിയ ആയുധങ്ങളും ദണ്ഡുകളും ഉപയോഗിച്ച് സൈനികരെ ആക്രമിച്ചതോടെ ജീവൻ രക്ഷിക്കാൻ മാർഗങ്ങൾ ഇല്ലാതായ സാഹചര്യത്തിലാണ് അക്രമികൾക്ക് നേരെ വെടിയുതിർത്തതെന്ന് ബിഎസ്എഫ് വ്യക്തമാക്കി.
Comments