പാലക്കാട്: ഹൈന്ദവ സ്ഥാപനത്തിൽ മുസ്ലീങ്ങൾ ആരും പോകരുതെന്ന് മഹല്ല് കമ്മിറ്റികളുടെ പേരിൽ വ്യാജ കത്ത് ഉണ്ടാക്കി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമം. പാലക്കാട് കറുകപുത്തൂർ,കൂറ്റനാട്, ചാലിശ്ശേരി മഹല്ല് കമ്മിറ്റികളുടെ പേരിലാണ് വ്യാജ കത്ത് പ്രചരിക്കുന്നത്. സംഭവത്തിൽ ഹിന്ദു ഐക്യവേദിയും മഹല്ല് കമ്മിറ്റിയും പോലീസിൽ പരാതി നൽകി.
നമ്മുടെ സഹോദരന്മാർ അറിയുന്നതിന് കറുകപുത്തൂർ,കൂറ്റനാട്, ചാലിശ്ശേരി മഹല്ല് കമ്മിറ്റി ഭാരവാഹികൾ അറിയിക്കുന്നത് എന്ന പേരിലാണ് കത്ത്. ചാത്തന്നൂർ വെള്ളടിക്കുന്ന് റോഡരികിൽ പുതുതായി വരുന്ന ഓഡിറ്റോറിയം, ബഹുദൈവവിശ്വാസിയും ആർഎസ്എസുകാരനുമായ വ്യക്തിയുടേതാണ്. കാഫറും ആയിട്ടുള്ള അവിശുദ്ധ ബന്ധം കൂട്ടിയോജിപ്പിക്കുവാൻ ഏകദൈവ വിശ്വാസികളായ നമ്മൾ സ്ഥാപന ഉടമയെ എതിർത്ത് പ്രതിഷേധം അറിയിക്കണം എന്നാണ് കത്തിൽ ഉള്ളത്. മതപരമായും അല്ലാഹുവിന്റെ കൽപ്പനപ്രകാരവും ഹറാമായ ബഹുദൈവങ്ങളുടെ ഫോട്ടോകളും വിഗ്രഹങ്ങളും സ്ഥാപനത്തിൽ പ്രദർശിപ്പിക്കുന്നതിനാൽ യാതൊരു കാരണവശാലും അവിടെ പ്രവേശിക്കരുതെന്നും സ്ഥാപനത്തെ പ്രോത്സാഹിപ്പിക്കുകയോ, സാമ്പത്തികമായി വളരാൻ അനുവദിക്കുകയോ ചെയ്യരുത് എന്നും കത്തിൽ പറയുന്നു.
എന്നാൽ ഹിന്ദു ഐക്യവേദി പ്രതിനിധികൾ മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ടതോടെ കത്ത് വ്യാജമാണെന്ന് വ്യക്തമായി. സമൂഹത്തെ മതസൗഹാർദ്ദം തകർക്കാൻ ചില ബോധപൂർവം സൃഷ്ടിച്ചതാണ് കത്ത് എന്നാണ് വിവരം.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ, ആർവി ബാബു എന്നവർ കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ചില തീവ്ര ഇസ്ലാമിക മതമൗലികവാദികൾ ഹൈന്ദവ സ്ഥാപനങ്ങളെ സാമ്പത്തികമായി തകർക്കാൻ ലക്ഷമിടുന്നുണ്ടെങ്കിലും, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ കത്താണെന്ന് നേതാക്കൾ പറഞ്ഞു. കത്ത് നിർമ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും പോലീസ് ഉടൻ പിടികൂടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Comments