ന്യൂഡൽഹി : ഹിമാചൽ പ്രദേശിൽ ഇന്ന് നിശബ്ദപ്രചാരണം. ഇന്നലെയോടെ സംസ്ഥാനത്തെ പരസ്യപ്രചാരണങ്ങൾ അവസാനിച്ചു. നാളെയാണ് വോട്ടെടുപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ പ്രചാരണത്തിന് എത്തിയിരുന്നു. പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിറസാന്നിദ്ധ്യമായിരുന്നു.
സംസ്ഥാനത്ത് 55.92 ലക്ഷം വോട്ടർമാരാണ് 68 അംഗ നിയമസഭയിലേക്ക് മത്സരിക്കുന്ന 400 ലധികം മത്സരാർത്ഥികളുടെ വിധിനിർണയിക്കുക. അതേസമയം സംസ്ഥാനത്ത് ബിജെപി ഭരണത്തുടർച്ച നേടുമെന്നാണ് അവസാനം പുറത്തുവന്ന സർവ്വേ ഫലങ്ങൾ ഉൾപ്പെടെ സൂചിപ്പിക്കുന്നത്. 37 മുതൽ 45 വരെ സീറ്റ് നേടി ബിജെപി ഭരണം തുടരുമെന്ന് റിപ്പബ്ലിക് പി മാർക് നടത്തിയ അഭിപ്രായ സർവ്വേ വ്യക്തമാക്കുന്നു. കോൺഗ്രസ് 22 മുതൽ 28 വരെ സീറ്റ് നേടുമെന്നും ആം ആദ്മി ഒരു സീറ്റിൽ ഒതുങ്ങുമെന്നും സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു.
ഇഞ്ചോടിഞ്ഞ് പോരാട്ടത്തിനൊടുവിൽ ബിജെപി തന്നെ അധികാരം നേടുമെന്ന് എബിപി സി വോട്ടർ സർവ്വേ ഫലങ്ങളും വ്യക്തമാക്കുന്നു. എല്ലാ സീറ്റുകളിലും മത്സരിക്കുന്നുണ്ടെങ്കിലും ആം ആദ്മിക്ക് മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാനാകില്ലെന്നാണ് വിലയിരുത്തൽ.
കോൺഗ്രസിന് വേണ്ടി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രചാരണം നയിച്ചത്. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ സിംഗാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ പ്രധാനമുഖം.
Comments