തിരുവനന്തപുരം : ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവെയ്‌ക്കാൻ സാധ്യത തേടി സർക്കാർ. നിയമവശങ്ങൾ പരിശോധിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. ഡിസംബറിൽ ചേരുന്ന സഭാസമ്മേളനം താത്കാലികമായി നിർത്തിവെയ്‌ക്കുന്ന കാര്യം ആലോചനയിലാണ്. തുടർന്ന് ക്രിസ്മസ് അവധിക്ക് ശേഷം പുനരാരംഭിച്ച് ജനുവരി ആദ്യം വരെ കൊണ്ട് പോകാനാണ് നീക്കം. നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും
പുതു വർഷത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്നാണ് ചട്ടം. മുൻവർഷം ആരംഭിച്ച സമ്മേളനം പുതിയ വർഷത്തിലും തുടർന്നാൽ നയപ്രഖ്യാപനം ഒഴിവാക്കാം.
1990ൽ നായനാർ സർക്കാരുമായി ഇടഞ്ഞ ഗവർണർ രാം ദുലാരി സിൻഹയെ ഒഴിവാക്കാൻ ഇതേതന്ത്രം പ്രയോഗിച്ചിരുന്നു.1989 ഡിസംബർ 17ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു. അതേ തന്ത്രം ഇവിടെയും പയറ്റാൻ ആണ് പിണറായി സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ നിയമവശങ്ങൾ സർക്കാർ പരിശോധിച്ച് വരികയാണ്.
ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കിയുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിടാനുള്ള സാധ്യത സർക്കാർ കാണുന്നില്ല. അതുകൊണ്ട് നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം. ഡിസംബർ അഞ്ച് മുതൽ 15 വരെ സഭാസമ്മേളനം ചേരാനാണ് നീക്കം. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. തെലങ്കാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ ഗവർണറെ നയപ്രഖ്യാപനപ്രസംഗത്തിൽ നിന്ന് ഒഴിവാക്കിയതും സർക്കാർ പരിഗണിച്ചിട്ടുണ്ട്.















