തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ ഉരുണ്ട് കളിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ ആനാവൂർ നാഗപ്പൻ. സംഭവത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് അവ്യക്തമായ മറുപടിയായിരുന്നു ആനാവൂർ നാഗപ്പൻ നൽകിയത്. ഇതൊന്നും മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തേണ്ട ആവശ്യം തങ്ങൾക്ക് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കേസിൽ ആനാവൂർ നാഗപ്പന്റെ മൊഴി എടുത്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയായിരുന്നു മാദ്ധ്യമങ്ങൾ ചോദിച്ചത്. എന്നാൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയെന്ന് പറഞ്ഞ ആനാവൂർ നാഗപ്പൻ ഇതിന്റെ വിശാദംശങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയില്ല. നേരിട്ടാണോ, ഫോണിലൂടെയാണോ മൊഴി നൽകിയത് എന്നും മാദ്ധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. ഇതിന് അൽപ്പ നേരം ആലോചിച്ച് നിന്ന ശേഷം നേരിട്ട് എന്നായിരുന്നു ആനാവൂർ നാഗപ്പൻ പറഞ്ഞത്. എങ്ങനെയാണ് മൊഴി നൽകിയതെന്ന് മാദ്ധ്യമങ്ങളുമായി ചർച്ച ചെയ്യേണ്ടകാര്യമില്ലല്ലോയെന്നും ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.
ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ട് രണ്ട് ദിവസം കഴിഞ്ഞു. ഇതിന്റെ വിശദാംശങ്ങളൊന്നും മാദ്ധ്യമങ്ങളുമായി ചർച്ച ചെയ്യേണ്ടകാര്യമില്ല. സംഭവത്തിൽ പാർട്ടി അന്വേഷണം തുടങ്ങിയിട്ടില്ല. മേയർ തന്നെ കത്ത് വ്യാജമാണെന്ന് പറഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ വിശദാംശങ്ങൾ പാർട്ടി പരിശോധിച്ചുവരികയാണ്. ശേഷം തുടർനടപടികൾ സ്വീകരിക്കും. പാർട്ടി അന്വേഷണ കമ്മീഷനെ ഉടൻ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സമരങ്ങൾ കോർപ്പറേഷനിലെത്തുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിയ്‌ക്കുന്നു. മേയർ രാജിവയ്‌ക്കേണ്ട സാഹചര്യമില്ല. എല്ലാവരും മേയറെ വ്യക്തിഹത്യ ചെയ്യുന്നു. ഒരു നയാ പൈസയുടെ അഴിമതി പോലും മേയർ നടത്തിയിട്ടില്ല. ആര് ചോദിച്ചാലും മൊഴി നൽകുമെന്നും ആനാവൂർ നാഗപ്പൻ കൂട്ടിച്ചേർത്തു.
Comments