ഭുവനേശ്വർ: 1974 മെട്രിക്കുലേഷൻ ബാച്ചിലെ സഹപാഠികളുടെ കൈ പിടിച്ച് സുഹൃദം പങ്കുവെച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഭുവനേശ്വർ ഗവണ്മെന്റ് ക്യാപിറ്റൽ ഗേൾസ് ഹൈ സ്കൂളിൽ ഒപ്പം പഠിച്ച സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞ ദിവസമാണ് ദ്രൗപദി മുർമു എത്തിയത്. ‘ഞങ്ങൾ ഇനി നിന്നെ പ്രസിഡന്റ് എന്നാണോ വിളിക്കേണ്ടത്?‘ എന്ന സഹപാഠി തന്മയി ബിസോയിയുടെ ചോദ്യത്തിന്, ഒഡിയ ഭാഷയിൽ പുഞ്ചിരിയോടെ രാഷ്‌ട്രപതി മറുപടി നൽകി. ബിസോയിയുടെ കൈ ചേർത്തു പിടിച്ച ദ്രൗപദി മുർമു പുഞ്ചിരിയോടെ പറഞ്ഞത്, ‘നീ പണ്ട് വിളിച്ച പേരുകൾ ഒക്കെ വിളിച്ചോളൂ‘ എന്നായിരുന്നു. മാദ്ധ്യമ പ്രവർത്തകരുടെ മുന്നിൽ വികാരാധീനയായ തന്മയി ബിസോയിയോട്, ഇരട്ട സഹോദരിയുടെ വിശേഷങ്ങളും രാഷ്‌ട്രപതി ആരാഞ്ഞു. ദ്രൗപദി മുർമുവിനൊപ്പം ആദിവാസി ഹോസ്റ്റലിൽ ആയിരുന്നു ബിസോയിയും താമസിച്ച് പഠിച്ചിരുന്നത്.
സ്കൂളിൽ നിന്നും കുന്തളകുമാരി സബാത് ആദിവാസി ഗേൾസ് ഹോസ്റ്റലിൽ എത്തിയ ദ്രൗപദി മുർമു, ഹോസ്റ്റലിലെ സൗകര്യങ്ങൾ വിലയിരുത്തി. 2018ൽ അസം ഗവർണറായി ചുമതല ഏറ്റെടുത്തപ്പോഴും ദ്രൗപദി മുർമു സ്കൂളും ഹോസ്റ്റലും സന്ദർശിച്ചിരുന്നു. സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളിലും മുർമു സംബന്ധിച്ചിരുന്നു. ആദ്യകാലത്ത് ഓല മേഞ്ഞ ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ന് കോൺക്രീറ്റ് ചെയ്ത് തറയോടുകൾ പാകിയ സ്കൂളിന്റെ വികസനത്തിൽ രാഷ്‌ട്രപതി സംതൃപ്തി രേഖപ്പെടുത്തി.
പട്ടിക ജാതി, പട്ടിക വർഗ വികസന വകുപ്പിന്റെ മേൽനോട്ടത്തിലുള്ള ഭുവനേശ്വർ തപോബൻ ഹൈ സ്കൂളിലും രാഷ്‌ട്രപതി ദ്രൗപദി മുർമു സന്ദർശനം നടത്തി. മൺചുമരുകളും ഓല മേഞ്ഞ മേൽക്കൂരകളും മാത്രമുണ്ടായിരുന്ന ഗ്രാമീണ വിദ്യാലയങ്ങളിൽ ബാല്യകാലത്ത് ചാണകം മെഴുകിയിരുന്ന അനുഭവങ്ങൾ ദ്രൗപദി മുർമു കുട്ടികളുമായി പങ്കു വെച്ചു. രാജ്യത്തെ ഗ്രാമീണ വിദ്യാലയങ്ങളിൽ ഇന്ന് വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തി മികച്ച നേട്ടമുണ്ടാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെയെന്നും രാഷ്‌ട്രപതി ആശംസിച്ചു.
Comments