ലഖ്നൗ: ഗാസിയാബാദിൽ ആറാം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡനത്തിന് ഇരയാക്കിയ ശേഷം ഒളിവിൽ പോയ മദ്രസ അദ്ധ്യാപകന് വേണ്ടി തിരച്ചിൽ ശക്തമാക്കി പോലീസ്. മസൂറിയിലെ സ്കൂളിൽ മാനേജരായ ഷഹദത്ത്, തന്റെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പീഡനത്തിന് ഇരയാക്കിയത്. പ്രതിയുടെ ഭീഷണി ഭയന്ന് പെൺകുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല.
സഹോദരങ്ങളെ കനാലിൽ എറിഞ്ഞ് കൊല്ലും എന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്. എന്നാൽ, അതിക്രമം സഹിക്കാൻ പറ്റാതെ വന്നതോടെ കുട്ടി സംഭവം അമ്മയോട് പറയുകയായിരുന്നു.
ക്ലാസ് സമയം കഴിഞ്ഞ ശേഷം, ട്യൂഷന്റെ പേരിൽ കുട്ടിയെ തടഞ്ഞു നിർത്തിയായിരുന്നു ഷഹദത്ത് പീഡിപ്പിച്ചിരുന്നത്. ട്യൂഷൻ ക്ലാസിനെ കുറിച്ച് അന്വേഷിക്കുന്ന മറ്റ് വിദ്യാർത്ഥികളെ ഇയാൾ ഭയപ്പെടുത്തി ഒഴിവാക്കുകയായിരുന്നു പതിവ്. സംഭവം പുറത്തറിഞ്ഞതോടെ ക്ഷുഭിതരായ നാട്ടുകാർ ഷഹദത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളിൽ കടന്ന് പ്രതിഷേധിച്ചു. ഇയാൾ പഠിപ്പിക്കുന്ന മദ്രസയിലും പ്രതിഷേധക്കാർ എത്തി നടപടി ആവശ്യപ്പെട്ടു.
നാടുവിട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാണെന്ന് പോലീസ് അറിയിച്ചു. ഇയാൾ പഠിപ്പിച്ചിരുന്ന മദ്രസയിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. പ്രതി പോകാൻ സാദ്ധ്യതയുള്ള എല്ലാ സ്ഥലങ്ങളും നിരീക്ഷണത്തിലാണെന്നും, ഇയാൾ വൈകാതെ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.
Comments