ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ആംആദ്മി നേതാവ്. ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് നേതാവ് ഹസീബ് ഉൾ ഹസാന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാളെ താഴെയിറക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
തിരഞ്ഞെടുപ്പിൽ നേരത്തെ ഹസനെ സ്ഥാനാർത്തിയായി തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം മത്സരിക്കേണ്ടെന്ന് പാർട്ടി നേതൃത്വം ഹസനോട് പറയുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് മൊബൈൽ ടവറിൽ കയറിയത്. അത് വഴി പോയവരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ആംആദ്മി നേതാക്കൾ തന്നെ വഞ്ചിച്ചെന്നാണ് ഹസൻ പറയുന്നത്. സീറ്റ് നൽകാതെ താഴെയിറങ്ങില്ലെന്നും ഹസൻ പറഞ്ഞു. അദ്ദേഹത്തെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള പരിശ്രമത്തിലാണ് പോലീസും പാർട്ടി നേതാക്കളും.
ഡിസംബർ നാലിനാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്. രണ്ടാം വട്ട മത്സരാർത്ഥികളുടെ പട്ടിക ആംആദ്മി രാവിലെ പുറത്തുവിട്ടിരുന്നു. ഇതിൽ ഹസന്റെ പേര് ഉണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് ആത്മഹത്യചെയ്യാനായി ടവറിൽ കയറിയത്.
Comments