ചെന്നൈ : തമിഴ്നാട്ടിൽ ശക്തമായ മഴ . വിവിധ ഇടങ്ങളിൽ വെള്ളം കയറി. തേനി, ഡിണ്ഡിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളിൽ പ്രളയ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തേനിയിലെ വൈഗ ഡാമിൽ നിന്ന് 4.230 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്കൊഴുക്കി.
ഇതിന് പുറമെ റെഡ് ഹിൽസ് തടാകത്തിൽ നിന്ന് വെള്ളം തുറന്നു വിട്ടു. ഇതിന്റെ ഭാഗമായി തിരുവള്ളൂർ ജില്ലാ ഭരണകൂടം 11 വില്ലേജുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ 500 ക്യുസെക്സ് വെള്ളമാണ് തുറന്നുവിട്ടത്. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നദികൾ കരകവിഞ്ഞൊഴുകുന്നത് മൂലം ചെന്നൈയിലെ വിവിധയിടങ്ങളിലും വെള്ളം കയറി. രക്ഷപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി അധികൃതർ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
തെക്കൻ ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്നാട്,പുതുച്ചേരി തീരങ്ങളിലും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ ചെന്നൈയുൾപ്പടെ 23 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. നവംബർ ഒന്നിന് ചെന്നൈയിൽ 8.4 സെ. മീ. മഴയാണ്രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വർഷത്തിലെ ഏറ്റവും വലിയ തോതാണിത്.
Comments