മെൽബൺ: പാകിസ്താനെ 5 വിക്കറ്റിന് തകർത്ത് ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കി ഇംഗ്ലണ്ട്. ബൗളിംഗിലും ഫീൽഡിംഗിലും ബാറ്റിംഗിലും വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഇംഗ്ലണ്ട് പാകിസ്താനെ തറപറ്റിച്ച് ലോകകിരീടം ഉയർത്തിയത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ലോകോത്തര നിലവാരമുള്ള ബൗളിംഗിലൂടെ പാകിസ്താനെ വരിഞ്ഞ് മുറുക്കി. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എടുക്കാനേ ബാബർ അസമിനും സംഘത്തിനും സാധിച്ചുള്ളൂ. മറുപടിയായി 19 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു.
4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ സാം കറനാണ് പാകിസ്താൻ ബാറ്റിംഗിനെ തകർത്തത്. ആദിൽ റഷീദും ക്രിസ് ജോർദാനും 2 വിക്കറ്റ് വീതം വീഴ്‌ത്തി. 38 റൺസ് എടുത്ത മസൂദും 32 റൺസ് എടുത്ത ബാബർ അസമും മാത്രമാണ് പാക് നിരയിൽ പിടിച്ചു നിന്നത്.
പാക് ബൗളിംഗ് നിരയെ ആക്രമണത്തിലൂടെ പ്രതിരോധിക്കുക എന്ന തന്ത്രമാണ് ഇംഗ്ലണ്ട് മൈതാനത്ത് ഫലപ്രദമായി നടപ്പിലാക്കിയത്. അർദ്ധസെഞ്ച്വറി നേടിയ ബെൻ സ്റ്റോക്സായിരുന്നു ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ നട്ടെല്ല്. സ്റ്റോക്സ് 52 റൺസുമായി പുറത്താകാതെ നിന്നു. ജോസ് ബട്ട്ലർ 26 റൺസും ഹാരി ബ്രൂക് 20 റൺസും നേടി. പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് 2 വിക്കറ്റ് വീഴ്‌ത്തി.
Comments