തിരുവനന്തപുരം: കേരളം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ വായ്പാ പരിധി ഉയർത്തണമെന്നാണ് ധനമന്ത്രി ആവശ്യപ്പെടുന്നത്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കടമെടുക്കാനുള്ള ശതമാനം ഇപ്പോൾ മൂന്ന് ശതമാനമാണ്. നേരത്തെ അഞ്ച് ശതമാനം കോറോണ പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തിന് തന്നിരുന്നു. പിന്നീടത് ഉയർത്തണമെന്ന് തങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒരു ശതമാനമെങ്കിലും കടമെടുക്കാനുള്ള പരിധി വർദ്ധിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.
മൂന്ന് ശതമാനം എന്നുള്ളത് ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് നാലാക്കി വർദ്ധിപ്പിച്ച് നൽകണമെന്ന് നിർമ്മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യമന്ത്രിമാരുടെ യോഗം ഉടനെ ചേരുന്നുണ്ട്. നവംബർ 25-ാം തിയതി സംസ്ഥാന ധനകാര്യ മന്ത്രിമാരും കേന്ദ്ര ധനകാര്യ മന്ത്രിയുമായിട്ട് ബഡ്ജറ്റ് ചർച്ച നടക്കും. കടമെടുക്കാനുള്ള പരിധി വർദ്ധിപ്പിക്കണമെന്ന് അവിടെയും സംസ്ഥാനം ആവശ്യപ്പെടുമെന്ന് കെ.എൻ.ബാലഗോപാൽ പറഞ്ഞു.
Comments