ന്യൂഡൽഹി; ലിവിങ് ടുഗെതർ രീതിയിൽ ജീവിച്ചുവന്ന പെൺകുട്ടിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി വെട്ടുനുറുക്കി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി അഫ്താബ് അമീൻ പൂനവാലയ്‌ക്ക് ധൈര്യം നൽകിയത് സീരിയൽ കില്ലറുടെ കഥ പറഞ്ഞ ടെലിവിഷൻ പരമ്പര. അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ഡെക്സ്റ്റർ കണ്ടാണ് കൊലപാതകവും അതിന് ശേഷവുമുളള കൃത്യങ്ങളെക്കുറിച്ച് അഫ്താബ് ആസൂത്രണം നടത്തിയത്.
കോൾ സെന്റർ ജോലി തുടങ്ങും മുൻപ് ഷെഫ് ആയിരുന്നു അഫ്താബ്. അന്ന് ഇറച്ചി മുറിക്കുന്നതിൽ നേടിയ പരിചയത്തിലാണ് ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കിയത്. അത് സൂക്ഷിക്കാനായി ഫ്രിഡ്ജും വാങ്ങി. ദുർഗന്ധം പുറത്തേക്ക് വരാതിരിക്കാൻ ചന്ദനത്തിരിയും കത്തിക്കും. 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് ആണ് വാങ്ങിയത്.
വിവാഹം വേണമെന്ന ശ്രദ്ധയുടെ നിർബന്ധമായിരുന്നു ഇരുവരും തമ്മിലുളള തർക്കത്തിലും കൊലപാതകത്തിലും എത്തിയത്. ഉച്ചയോടെ വാക്കുതർക്കം ആരംഭിക്കുകയും പിന്നീട് ഇത് രൂക്ഷമാകുകയുമായിരുന്നു. മുംബൈയിലെ കോൾസെന്ററിൽ ജോലി ചെയ്യവേ വീട്ടുകാരുടെ എതിർപ്പ് വകവെയ്‌ക്കാതെയാണ് അഫ്താബിനൊപ്പം ശ്രദ്ധ ലിവിങ് ടുഗെതറിനായി വീട് വിട്ടത്. ഇരുവരും മുംബൈയിൽ ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. ഇ്‌ക്കൊല്ലം ആദ്യമാണ് ഡൽഹിയിൽ എത്തിയത്.
മെയ് 18 നാണ് കൊലപാതകം നടന്നതെന്ന് ആണ് നിഗമനം. പിന്നീട് 18 ദിവസങ്ങൾ കൊണ്ട് രാത്രി രണ്ട് മണിയോടെ ഓരോ ശരീരഭാഗങ്ങളുമായി വീട്ടിൽ നിന്നും ഇറങ്ങി മെഹ്‌റൗളി വനമേഖലയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ശ്രദ്ധയുടെ ഫോണിൽ വിളിച്ചിട്ട് ആഴ്ചകളായി കിട്ടുന്നില്ലെന്ന് ഒരു സുഹൃത്ത് വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് പിതാവ് മുംബൈയിലെ വസായിയിൽ നിന്ന് ഡൽഹിയിലേക്ക് അന്വേഷിച്ച് എത്തിയത്. തുടർന്നായിരുന്നു പോലീസിൽ പരാതി നൽകിയതും കൊലപാതകം തെളിഞ്ഞതും.
Comments