ചരിത്രം എന്നും വിജയിക്കുന്നവന്റെ കൂടെയാണ് നിലകൊണ്ടിട്ടുളളത്. അതാണ് വിജയിക്കുന്നവരുടെ മാത്രം ചരിത്രത്തിനായി നാം എന്നും കാതോർക്കുന്നത്. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രം പരിശോധിച്ചാലും വിജയിച്ചവരുടെ വീരഗാഥകൾക്കാണ് പ്രാമുഖ്യം. വീണ്ടും ഒരു ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാൻ വിശ്വം ഒരുങ്ങുമ്പോൾ പുൽമൈതാനങ്ങളിൽ വീരേതിഹാസം സൃഷ്ടിച്ചവരെയും പൊരുതി വീണവരേയും വിസ്മരിക്കാനാവില്ല.
ഫുട്ബോളിനോളം മനുഷ്യ മനസ്സിനെ ഇളക്കിമറിക്കാൻ കഴിയുന്ന മറ്റൊരു കായിക വിനോദവും ഭൂമിയിലില്ല. അതാണ് കാൽപന്ത് കളിയെ സാക്ഷാൽ പെലെ ‘ദി മോസ്റ്റ് ബ്യൂട്ടിഫുൾ ഗെയിം’ എന്ന് വിശേഷിപ്പിച്ചത്. ഫുട്ബോളിനോളം വൻകരകളെ കീഴടക്കാൻ ഒരു ഗെയിമിനും ഇന്നേ വരെ സാധിച്ചിട്ടില്ല. എന്തിന് പറയുന്നു മതങ്ങൾക്ക് പോലും എത്തിച്ചേരാൻ കഴിയാത്ത ഭൂപ്രദേശങ്ങളിൽ ഫുട്ബോളിന് വേരുറപ്പിക്കാൻ കഴിഞ്ഞുവെന്നത് ആ കളിയുടെ ജനകീയതയെ അടയാളപ്പെടുത്തുന്നു.
ഫുട്ബോൾ ഇതിഹാസം പെലെ ഒരിക്കൽ ബുദ്ധമത വിശ്വാസികൾ മാത്രമുളള വിദൂര ദ്വീപിൽ ചെന്നപ്പോൾ അവിടത്തെ കൊച്ചുകുട്ടികൾ പോലും അദ്ദേഹത്തെ തിരിച്ചറിഞ്ഞു. എന്നാൽ ആ ദ്വീപിലുളളവർ യേശു ക്രിസ്തുവിനെ കുറിച്ച് അജ്ഞരായിരുന്നു. പെലെ തന്നെയാണ് ഇക്കാര്യം ഒരു ടെലിവിഷൻ അഭിമുഖത്തിൽ ലോകത്തോട് വിളിച്ചു പറഞ്ഞത്. ഐക്യരാഷ്ട്ര സഭയുടെ പതാകയ്ക്ക് കീഴിൽ ലോകത്തെ 193 രാഷ്ട്രങ്ങളാണ് അംഗത്വമെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയുടെ കീഴിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നത് 211 രാഷ്ട്രങ്ങളാണെന്ന് പറയുമ്പോൾ വ്യക്തമാകും സോക്കറിന്റെ മാസ്മരികത.
എങ്ങനെയാണ് ഫുട്ബോളിന് മനസ്സുകളിലേക്ക് അധിനിവേശം നടത്താൻ കഴിഞ്ഞുതെന്ന് സാമൂഹ്യ നിരീക്ഷകർ പോലും അത്ഭുതപ്പെടുത്തുന്ന സംഗതിയാണ്. അതിന്റെ പ്രധാന കാരണമെന്തെന്നാൽ മനുഷ്യരുടെ ജീവിതവുമായി ആ കളി ഒത്തുചേർന്ന് പോകുന്നുവെതാണ് യാഥാർഥ്യം. സോക്കറിൽ ആക്രമണമുണ്ട് പ്രതിരോധവും. കൂട്ടായ്മയുണ്ട് അതുപോലെ തന്നെ ഒറ്റപെടലും. സന്തോഷമുണ്ട് അതിനൊപ്പം നിരാശയും. അതായത് മനുഷ്യ ജീവിതത്തിന്റെ വിചാര വികാരങ്ങളെ ഇതുപോലെ സ്വാധീനിക്കുന്ന മറ്റൊരു ഗെയിമും ഭൂമുഖത്തില്ല. അതാണ് കാൽപന്ത് കളിയുടെ സൗന്ദര്യവും.
നാല് വർഷത്തിലൊരിക്കൽ വരുന്ന കായിക മാമാങ്കത്തെ ലോകം എക്കാലത്തും നിറഞ്ഞ മനസ്സോടെയാണ് സ്വാഗതം ചെയ്യുന്നത്. കളി തുടങ്ങുമ്പോൾ ലോകം നിശ്ചലമാകുന്ന അവസ്ഥയാണ് അനുഭവപ്പെടുക. യുദ്ധമുഖത്തെ പോലും ലോകകപ്പ് ശാന്തമാക്കിയ റിപ്പോർട്ടുകൾ മാദ്ധ്യമങ്ങൾ നൽകിയിട്ടുണ്ട്.
1994ൽ അമേരിക്കയിൽ ലോകകപ്പ് അരങ്ങേറിയപ്പോൾ അക്കാലത്ത് റുവാണ്ടയിൽ രണ്ട് ഗോത്ര വർഗങ്ങൾ തമ്മിലുളള അഭ്യന്തര യുദ്ധം രൂക്ഷമായിരുന്നു. ഇരുവിഭാഗവും യുദ്ധത്തിന് ഇടവേള നൽകിയിരുന്നത് ടിവിയിൽ ഫുട്ബോൾ കളി കാണാൻ വേണ്ടിയായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. അഭ്യന്തര യുദ്ധം നടക്കുന്ന രാജ്യത്ത് കളിയുടെ സമയത്തെങ്കിലും ശാന്തിയും സമാധാനവും കൊണ്ടുവരാൻ കഴിഞ്ഞുവെന്നത് ഫുട്ബോളിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നു.
ലോകം മറ്റൊരു യുദ്ധത്തിന്റെ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴാണ് ഇത്തവണത്തെ ലോകകപ്പ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ലോകകപ്പിന് ആതിഥേയത്വം വഹിച്ച റഷ്യയും അയൽക്കാരായ യുക്രെയ്നും തമ്മിലാണ് ഇപ്പോൾ യുദ്ധം എന്നത് വൈരുദ്ധ്യമായി അവശേഷിക്കുന്നു.
ഖത്തറിൽ പന്തുരുളുന്നതിന് മുമ്പ് തന്നെ ലോകത്തിന്റെ മനസ്സ് അറേബ്യൻ മണ്ണിലേക്ക് പതിഞ്ഞിരിക്കുകയാണ്. ഇനി വരുന്ന ഒന്നര മാസത്തോളം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം ഖത്തർ എന്ന കൊച്ചു രാജ്യമായിരിക്കും. നമ്മുടെ ആലപ്പുഴ ജില്ലയുടെ മാത്രം വലിപ്പമുളള രാജ്യമാണ് ഖത്തർ. ജനസംഖ്യയാകട്ടെ 25 ലക്ഷത്തോളം വരും. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ചെറിയ രാജ്യത്ത ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. വെറും 32 കിലോമീറ്റർ ചുറ്റളവിനുളളിലാണ് കളി നടക്കുന്ന എട്ടോളം സ്റ്റേഡിയങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. അറേബ്യൻ മണ്ണിലേക്ക് ആദ്യമായി ഫുട്ബോൾ ലോകകപ്പ് എത്തുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഫുട്ബോൾ ലോകകപ്പ് ഏഷ്യൻ വൻകരയിലേക്ക് വീണ്ടും എത്തുന്നത്. 2002ൽ ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ആതിഥേയരായത്. ബ്രസീൽ ആയിരുന്നു ചാമ്പ്യന്മാർ. ലോകത്തെ ഏറ്റവും വലിയ ഭൂഖണ്ഡത്തിലേക്ക് വീണ്ടും ചാമ്പ്യൻഷിപ്പ് എത്തുമ്പോൾ കിരീടം ആര് നേടും എന്ന കണക്ക്കൂട്ടലിലാണ് ഫുട്ബോൾ പ്രേമികൾ.
സാംബ നൃത്തതിന്റെ ചുവടുകളുമായി എത്തുന്ന ബ്രസീൽ, ലാറ്റിനമേരിക്കൻ ശൈലിയുടെ സൗന്ദര്യവുമായി അർജന്റീന, നിലവിലെ ജേതാക്കളായ ഫ്രാൻസ്, പ്രൊഫഷണൽ ഫുട്ബോളിന്റെ വക്താക്കളായ ജർമ്മനി, കാളപ്പോരിന്റെ നാട്ടിൽ നിന്ന് സ്പെയിൻ, സമ്പന്നമായ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പാരമ്പര്യവുമായി ഇംഗ്ലണ്ട്, ഓറഞ്ച് കുപ്പായക്കാരായ ഡച്ച് പട, ക്രിസ്റ്റ്യാനോവിന്റെ കരുത്തിൽ പ്രതീക്ഷയർപ്പിച്ച് എത്തുന്ന പറങ്കിപ്പട, ലെവൻഡോവ്സ്കിയുടെ സ്വന്തം പോളണ്ട്, ഏത് വമ്പന്മാരെയും മുട്ടു കുത്തിക്കാൻ കഴിവുളള കറുത്ത കുതിരകളായ ജപ്പാൻ, ആഫ്രിക്കൻ ഫുട്ബോളിന്റെ വന്യമായ കരുത്തുമായി എത്തുന്ന ഘാന, സെനഗൽ, കാമറൂൺ എന്നീ ടീമുകൾ അണിനിരക്കുമ്പോൾ മൈതാനത്ത് എന്തും സംഭവിക്കാം.
മലയാളത്തിലെ പ്രമുഖ സാഹിത്യകാരനായ എൻഎസ് മാധവൻ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. ഫുട്ബോളിൽ നിറയ്ക്കുന്നത് കാറ്റ് മാത്രമല്ല, അതിൽ അൽപ്പം ദേശീയതയുമുണ്ട്. അതെ ഫുട്ബോളിൽ നിറയ്ക്കുന്നത് കാറ്റ് മാത്രമല്ല. ഏത് ശക്തമായ കാറ്റിനെയും അപ്രസക്തമാകുന്ന ദേശീയതയാണ് ഇനി മൈതാനങ്ങളിലും ഗ്യാലറികളിലും അലയടിക്കുക. വിജയിക്കുന്നവർ ആരോ അവരാണ് രാജാക്കന്മാർ. വിശ്വത്തിന്റെ അധിപൻമാരാകാൻ 32 രാജ്യങ്ങൾ എല്ലാം മറന്ന് പൊരുതുമ്പോൾ വാഴുന്നവർ ആരൊക്കെ, വീഴുന്നവർ ആരെല്ലാം എന്ന് വരും നാളുകളിൽ കണ്ടറിയാം. സോക്കറിന്റെ വിശുദ്ധ സംഗീതത്തിനായി ഇനി നമുക്ക് കാതോർക്കാം..
Comments