തിരുവനന്തപുരം: ശബരിമലയെ തകർക്കാനുള്ള ശ്രമങ്ങളാണ് സർക്കാരും ദേവസ്വം ബോർഡും നടത്തുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത്. നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി നടത്തുന്ന സർവ്വീസ് ഭക്തരെ കൊള്ളയടിക്കാൻ വേണ്ടി മാത്രമാണ്. പമ്പയിലേക്ക് കാറുകൾ കടത്തിവിടാൻ നടപടി ഉണ്ടാകണം. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള കോൺക്രീറ്റ് പാതയുടെ നിർമ്മാണം പാതിവഴിയിൽ നിലച്ചെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി കുറ്റപ്പെടുത്തി.
ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ തകർക്കുന്നതിനുള്ള ഗൂഢ നീക്കങ്ങളാണ് സർക്കാരും ദേവസ്വം ബോർഡും നടത്തുന്നത്. തീർത്ഥാടനകാലം ആരംഭിക്കാനിരിക്കെ ശബരിമലയിൽ ശുചീകരണ പ്രവർത്തനങ്ങൾ പോലും തുടങ്ങിയിട്ടില്ല. സന്നിധാനത്തേക്കുള്ള കോൺക്രീറ്റ് പാതയുടെ നിർമ്മാണം പാതിവഴിയിലായതിനാൽ ഇതിലൂടെ യാത്ര ചെയ്യുന്നത് ദുഷ്കരമാണ്. പമ്പ ഗണപതി ക്ഷേത്രത്തിന് സമീപം പോലീസ് കൈയ്യേറിയിരിക്കുകയാണെന്നും വിഎച്ച്പി ആരോപിച്ചു.
സന്നിധാനത്ത് വിരിവെക്കാനുള്ള സൗകര്യമില്ല. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അവസ്ഥയിൽ തന്നെയാണ്. ലക്ഷക്കണക്കിനാളുകൾ ഒരുമിച്ച് വന്നാൽ അവരെ ഉൾക്കൊള്ളാനുള്ള സംവിധാനമില്ല. കഴിഞ്ഞ മൂന്ന് വർഷമായിട്ടും ആവശ്യമായ മാറ്റങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് സാധിച്ചിട്ടില്ലെന്ന് ഹിന്ദുഐക്യ വേദിയും കുറ്റപ്പെടുത്തിയിരുന്നു.
Comments