എറണാകുളം: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗ്ഗീസിന്റെ നിയമനത്തിനെതിരായ ഹർജിയിൽ ഹൈക്കോടതിയിൽ വാദം ഇന്നും തുടരും. പ്രിയാ വർഗ്ഗീസിനെ റാങ്ക് പട്ടികയിൽ നിന്നുമൊഴിവാക്കി പട്ടികപുന:ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇന്നും വാദം കേൾക്കുക. ഇന്നലെ ഹർജി പരിഗണിച്ച കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
യോഗ്യതകളില്ലാത്ത പ്രിയ വർഗ്ഗീസിനെ ചട്ടം ലംഘിച്ചാണ് അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഇതിൽ കണ്ണൂർ സർവകലാശാല സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സർവകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നായിരുന്നു കോടതിയുടെ പരാമർശം. ഇന്നലെ കോടതിയിൽ പ്രിയ വർഗ്ഗീസും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇരു സത്യവാങ്മൂലങ്ങളിലും മതിയായ വിവരങ്ങൾ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രിയ വർഗീസിന്റെ യോഗ്യത പരിശോധിക്കാതിരുന്ന കണ്ണൂർ സർവകലാശാല രജിസ്ട്രാർക്കെതിരെയും കോടതി വിമർശനം ഉന്നയിച്ചിരുന്നു.
അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനായി കണ്ണൂർ സർവകലാശാല തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് ആണ് പ്രിയ വർഗീസിനുള്ളത്. എന്നാൽ മതിയായ യോഗ്യതയില്ലെന്ന് ആയിരുന്നു യുജിസി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി യോഗ്യതയുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ഇരു സത്യവാങ്മൂലങ്ങളും. ഇതോടെയാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
Comments