ന്യൂഡൽഹി: ശ്രദ്ധ കൊല്ലപ്പെട്ട അതേ മാസത്തിൽ തന്നെ ശരീരത്തിലേറ്റ മുറിവിന് അഫ്താബ് അമീൻ പൂനവാലെ ചികിത്സ തേടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഡോക്ടർ. മെയ് മാസത്തിലാണ് കയ്യിലേറ്റ മുറിവിന് ചികിത്സ തേടി അഫ്താബ് ആശുപത്രിയിലെത്തുന്നത്. ഈ സമയം അഫ്താബ് വളരെ അധികം അസ്വസ്ഥനായിരുന്നുവെന്നും ഡോക്ടർ പറയുന്നു.
‘ ഇക്കഴിഞ്ഞ മെയ് മാസം രാവിലെയാണ് അഫ്താബ് ആശുപത്രിയിലെത്തിയത്. കയ്യിൽ പരിക്കുമായി ഒരാൾ വന്നിട്ടുണ്ടെന്നാണ് അസിസ്റ്റന്റ് പറഞ്ഞത്. നീളത്തിൽ മുറിവുകൾ ഉണ്ടായിരുന്നെങ്കിലും അത് ആഴത്തിലുള്ളതായിരുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ പഴം മുറിക്കുമ്പോൾ മുറിഞ്ഞതാണെന്നായിരുന്നു അയാളുടെ മറുപടി. തൊലപ്പുറത്തായിരുന്നു പരിക്ക് കൂടുതൽ. ചികിത്സയ്‌ക്കിരുന്ന സമയത്തെല്ലാം ആൾ വളരെ അധികം അസ്വസ്ഥത കാണിച്ചിരുന്നു. ആഴത്തിലുള്ളതല്ലെങ്കിലും സ്റ്റിച്ച് ഇടാൻ പാകത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. വേദനയുള്ളതായി ഒരു തവണ പോലും പറഞ്ഞില്ല.
ഇംഗ്ലീഷിലായിരുന്നു സംസാരം മുഴുവനും. ഡൽഹിയിൽ നിന്നാണ് വരുന്നതെന്നും, ഡൽഹിയിൽ ഐടി മേഖലയിൽ ധാരാളം അവസരങ്ങൾ ഉള്ളതിനാൽ ഇവിടെ വന്നുമെന്നുമാണ് പറഞ്ഞത്. ഓൺലൈൻ വഴിയാണ് ചികിത്സക്കുള്ള പണമടച്ചത്. കഴിഞ്ഞ ദിവസം അഫ്താബിനേയും കൊണ്ട് പോലീസുകാർ ആശുപത്രിയിൽ എത്തിയപ്പോഴേ അവനെ തിരിച്ചറിഞ്ഞു. ഇവിടെ ചികിത്സ തേടിയിട്ടുണ്ടോ എന്നായിരുന്നു പോലീസുകാർ ചോദിച്ചത്. യഥാർത്ഥത്തിൽ കൊലപാതകത്തിന്റെ വിവരമറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും’ ഡോക്ടർ പറയുന്നു.
അതേസമയം അഫ്താബ് സമൂഹമാദ്ധ്യമങ്ങളിൽ നേരത്തെ പങ്കുവച്ച ഒരു പോസ്റ്റും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പഴങ്ങൾ എങ്ങനെ നന്നായി കഷണങ്ങളാക്കാം എന്നതിനെ കുറിച്ചുള്ള ഒരു ലിങ്കാണ് ഇയാൾ സമൂഹമാദ്ധ്യമത്തിൽ പങ്കു വച്ചിരിക്കുന്നത്. 2016ലാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അഫ്താബ് സമാനമായ രീതിയിലുള്ള വീഡിയോകൾ കാണാറുണ്ടെന്ന് പോലീസും പറയുന്നു. ഇത്തരം വീഡിയോകളിൽ നിന്നും ലഭിച്ച അറിവാണ് ശ്രദ്ധയുടെ ശരീരം വെട്ടിനുറുക്കുന്ന നേരത്തും അഫ്താബ് ഉപയോഗിച്ചതെന്നും പോലീസ് പറയുന്നു.
Comments