തിരുവനന്തപുരം: നഗരസഭയിലെ താത്കാലിക നിയമനങ്ങൾക്ക് സിപിഎം ജില്ലാ സെക്രട്ടറിയോട് ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രന്റെയും കൗൺസിലർ ഡി.ആർ. അനിലിന്റെയും ശുപാർശ കത്തുകളെ കുറിച്ചുള്ള വിജിലൻസ് അന്വേഷണം വൈകും. പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസം വരെ ആവശ്യമായി വരുമെന്നാണ് വിജിലൻസിന്റെ നിലപാട്.
കത്ത് സംബന്ധിച്ച് അന്വേഷണം ഇനിയും പൂർത്തിയാക്കാനുണ്ടെന്നാണ് വിജിലൻസ് പറയുന്നത്. കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും.
വിഷയത്തിൽ ഓംബുഡ്‌സ്മാൻ ഇടപെട്ടിരുന്നു. ഇതോടെ സിപിഎമ്മും സർക്കാരും പ്രതിസന്ധിയിലാണ്. ശുപാർശ കത്തിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്‌സ്മാൻ പി.എസ് ഗോപിനാഥനാണ് ആര്യ രാജേന്ദ്രനു നോട്ടീസ് നൽകിയത്. മേയർക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ് നൽകിയതിന് പിന്നാലെയാണിത്.
മേയർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് കണ്ടെത്തിയാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത കൽപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ഓംബുഡ്സ്മാന് നിർദേശിക്കാനാകും. വിജിലൻസ് അന്വേഷണ റിപ്പോർട്ടിലും തീരുമാനമെടുക്കുന്നത് ഓംബുഡ്‌സ്മാനാണ്.
Comments