ഇസ്ലമാബാദ് : പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്തിനെ തകർച്ചയിൽ എത്തിക്കുന്ന നയങ്ങളാണ് ഷെരീഫ് സ്വീകരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന രാജ്യം രാഷ്‌ട്രീയമായും , സാമ്പത്തികമായും വലിയ വെല്ലുവിളികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് രാജ്യത്തെ പാപ്പരാക്കുന്ന നയങ്ങളുമായി പ്രധാനമന്ത്രി മുന്നോട്ട് പോകുന്നെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ ഷെരീഫ് സർക്കാരിന് കഴിയില്ല. സ്ഥിതി ഇനിയും മോശമാവുന്ന സാഹചര്യമാണ് കാണുന്നത്. രാജ്യത്തിന്റെ വരുമാനം കുറയുന്നു. ഒരോ ദിവസവും പാകിസ്താൻ കടത്തിൽ മുങ്ങുകയാണ്. ഷെരീഫ് സർക്കാരും സഖ്യകക്ഷികളുമാണ് ഇതിന് കാരണക്കാരെന്നും ഇമ്രാൻ ആരോപിച്ചു.
30 വർഷമായി പാർട്ടി രാജ്യത്തിന്റെ പണം മോഷ്ടിച്ച് പാകിസ്താന് പുറത്തേക്ക് കൊണ്ട് പോകുന്നു. അവരുടെ വിദേശകാര്യ മന്ത്രി തന്നെ മുൻപ് ഇക്കാര്യം കോടതിയിൽ പറഞ്ഞിട്ടുണ്ട്. തനിക്കെതിരെ ഒരു തിരഞ്ഞെടുപ്പ് നടത്തി മത്സരിച്ചാൽ പരാജയപ്പെടുമെന്ന് ഷെരീഫ് ഭയപ്പെടുന്നു. തന്റെ ആവശ്യങ്ങൾക്കായി പാകിസ്താനെ പ്രധാനമന്ത്രി നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കം വിതച്ച നാശനഷ്ടത്തിൽ നിന്ന് കരകയറാൻ കഷ്ടപ്പെടുകയാണ് പാകിസ്താൻ. ഇതിനായി ലോക രാജ്യങ്ങളോട് സഹായവും അഭ്യർത്ഥിച്ചിരിന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളാണ് പ്രകൃതി ദുരന്തം വിതച്ച പ്രതിസന്ധിയിൽ വലയുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ ഭക്ഷ്യ ക്ഷാമവും ഇവിടെ രൂക്ഷമായിരുന്നു. ഒപ്പം പകര്‍ച്ച വ്യാധിയുടെ വ്യാപനവും വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
Comments