പൂനെ: മട്ടൺ സൂപ്പിന് ഗുണനിലവാരം പോരെന്ന് ചൂണ്ടിക്കാട്ടി ഹോട്ടൽ വെയ്റ്ററെ മർദ്ദിച്ച് കൊലപ്പെടുത്തി. ഹോട്ടലിലെത്തി ആഹാരം ഓർഡർ ചെയ്ച രണ്ട് യുവാക്കൾ ചേർന്നാണ് 19-കാരനായ വെയ്റ്ററെ തല്ലിക്കൊന്നത്. പൂനെയിലെ പിംപിൾ സൗദാഗർ ഏരിയയിലായിരുന്നു സംഭവം. അക്രമത്തിന് പിന്നാലെ രണ്ട് പ്രതികളും ഒളിവിലാണ്. ആക്രമണത്തിൽ ഹോട്ടലിലെ മറ്റ് രണ്ട് ജീവനക്കാർക്കും പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഓർഡർ ചെയ്ത് കൊണ്ടുവന്ന മട്ടൺ സൂപ്പിൽ അരി കണ്ടുവെന്നായിരുന്നു യുവാക്കളുടെ ആരോപണം. തുടർന്നുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചു. ഇതിനിടെ വെയ്റ്ററായ മംഗേഷ് പോസ്തെ എന്ന 19-കാരനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചു. വെയ്റ്ററുടെ തലയ്ക്കേറ്റ അടിയാണ് മരണകാരണമായതെന്ന് അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ ദിലീപ് പവാർ പറഞ്ഞു. പ്രതികൾ മദ്യപിച്ച നിലയിലായിരുന്നു എന്നാണ് ഹോട്ടൽ ജീവനക്കാരുടെ ആരോപണം.
വിജയ് വാഘിരെ എന്നയാളാണ് പ്രതികളിൽ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ രണ്ട് പേർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.
Comments