കോട്ടയം : കോട്ടയത്ത് പോക്‌സോ കേസ് ഇരകൾ ഉൾപ്പെടെ 9 പെൺകുട്ടികളെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ സംഭവത്തിൽ മഹിളാ സമഖ്യാ സൊസൈറ്റിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ശിശുക്ഷേമ സമിതി. സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായി എന്നാണ് കണ്ടെത്തൽ. ഈ റിപ്പോർട്ട് വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് കൈമാറി. സ്ഥാപനം അടച്ചു പൂട്ടണമെന്നാണ് നിർദ്ദേശം
സംസ്ഥാന വനിത ശിശു വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമിന്റെ നടത്തിപ്പ് മഹിളാ സമഖ്യ സൊസൈറ്റിക്കാണ്. ഇവിടെ താമസിച്ചിരുന്ന പെൺകുട്ടികളെ ഇവിടെ നിന്നും മാറ്റിയിരുന്നു. പെൺകുട്ടികൾ ഇവിടെ സുരക്ഷിതരല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
തിങ്കളാഴ്ചയാണ് ഷെൽട്ടർ ഹോമിൽ നിന്ന് കൗമാരക്കാരായ ഒൻപത് പെൺകുട്ടികളെ കാണാതാകുന്നത്. രാത്രിയോടെ പെൺകുട്ടികൾ ചാടിപ്പോയെങ്കിലും ജീവനക്കാർ അറിഞ്ഞപ്പോഴേക്കും രാവിലെയായി. തുടർന്ന് രക്ഷപ്പെട്ടവരിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്നാണ് ഒൻപത് പെൺകുട്ടികളെയും കണ്ടെത്തിയത്.
വീട്ടുകാരെ കാണാൻ ഷെൽട്ടർ ഹോം ജീവനക്കാർ അനുവദിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. കക്കൂസ് കഴുകിക്കുന്നതടക്കമുളള ജോലികൾ നിർബന്ധിച്ച് ചെയ്യിപ്പിച്ചതിൽ മനം മടുത്താണ് സ്ഥലം വിട്ടത് എന്നും കുട്ടികൾ പോലീസിനോട് പറഞ്ഞു.
Comments