കണ്ണൂർ: പാനൂർ പാത്തിപാലത്ത് ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പ്രതികൾക്ക് വിവിധ വകുപ്പുകളിലായി 16 വർഷം തടവും 82,500 രൂപ വീതം പിഴയും വിധിച്ച് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി.
പ്രതികളായ ദിബിൻ, ഷെറിൻ, നിഖിൽ, ഷാജിത്ത്, സൂരജ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. എന്നാൽ ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ അഞ്ച് വർഷം തടവ് അനുഭവിച്ചാൽ മതിയാകും.
2018 ഫെബ്രുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാനൂർ പാത്തിപാലത്തെ ആർഎസ്എസ് പ്രവർത്തകരായ റിജിൽ, റിജേഷ് എന്നീ സഹോദരങ്ങളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നതാണ് കേസ്. ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സിപിഎം പ്രവർത്തകരായ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ദീർഘനാളത്തെ വിചാരണയ്‌ക്ക് ശേഷമാണ് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ശിക്ഷ വിധിച്ചത്.















