അബുദാബി: ഖത്തർ ലോകകപ്പിന് മുമ്പുള്ള അവസാന സന്നാഹ മത്സരത്തിൽ അർജ്ജന്റീനയ്‌ക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത അഞ്ച് ഗോളിനാണ് യുഎഇയെ അർജ്ജന്റീന വീഴ്‌ത്തിയത്. മത്സരത്തിൽ എയ്ഞ്ചൽ ഡി മരിയ ഇരട്ട ഗോൾ നേടി. ലയണൽ മെസ്സി, ജൂലിയൻ അൽവാരെസ്, ജാക്വിം കൊറോയ എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്.
17-ാം മിനുട്ടിൽ അർജ്ജന്റീനയ്‌ക്ക് വേണ്ടി ജൂലിയൻ അൽവാരെസായിരുന്നു ആദ്യം വലകുലുക്കിയത്. പിന്നീട് 25-ാം മിനുട്ടിലും 36-ാം മിനുട്ടിലും ഡി മരിയ ഗോളുകൾ നേടി. 44-ാം മിനുട്ടിലായിരുന്നു മെസിയുടെ ഗോൾ. ലീഡ് നില അഞ്ചാക്കി ഉയർത്തിയത് 60-ാം മിനുട്ടിൽ , ജാക്വിം കൊറോയ ആയിരുന്നു.
അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്‌റ്റേഡിയത്തിലായിരുന്നു സന്നാഹ മത്സരം നടന്നത്. ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരെ ചൊവ്വാഴ്ചയാണ് (22) അർജ്ജന്റീനയുടെ ആദ്യ മത്സരം. പോളണ്ടും മെക്‌സിക്കോയുമാണ് ഗ്രൂപ്പ് സിയിൽ അർജ്ജന്റീനയുടെ മറ്റ് എതിരാളികൾ.
Comments