പമ്പ: ശബരിമലയിൽ ആചാരലംഘനത്തിന് കളമൊരുക്കി ആഭ്യന്തരവകുപ്പ്. സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ എല്ലാവർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. സന്നിധാനത്തെ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശങ്ങൾ അടങ്ങുന്ന പുസ്തകത്തിലാണ് യുവതി പ്രവേശന വിധിയെ പറ്റിയുള്ള പരാമർശം.
നിലവിൽ ശബരിമല യുവതി പ്രവേശന വിധി ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പുന:പരിശോധനയിലാണ്. യുവതീപ്രവേശന വിഷയത്തിൽ വിശാല ബഞ്ചിന്റെ വിധി വന്നശേഷം തീരുമാനമെടുക്കാം എന്നായിരുന്നു 2019 ഡിസംബർ 13ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിൽ ചേർന്ന മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്. ശബരിമലയിൽ പ്രവേശിക്കാൻ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രഹന ഫാത്തിമയും ബിന്ദു അമ്മിണിയും സമർപ്പിച്ച ഹർജിയിന്മേലായിരുന്നു ഉത്തരവ്. അതായത് തത്വത്തിൽ പുന:പരിശോധനാ വിധികൾ വരുന്നത് വരെ യുവതി പ്രവേശനത്തെ സുപ്രീംകോടതിയും അനുകൂലിച്ചിരുന്നില്ല.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഇത്തരം പരാമർശങ്ങൾ പോലും മുഖവിലക്കെടുക്കാതെയാണ് ആഭ്യന്തരവകുപ്പ് വീണ്ടും യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നത്. സന്നിധാനത്തെ പോലീസ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി ആഭ്യന്തരവകുപ്പ് അച്ചടിച്ച് വിതരണം ചെയ്ത നിർദ്ദേശങ്ങൾ അടങ്ങിയ കൈപ്പുസ്തകത്തിലാണ് 28/9/2018ൽ സുപ്രീംകോടതി പുറപ്പെടുവിച്ച യുവതി പ്രവേശന വിധി നിലനിൽക്കുന്നതിനാൽ എല്ലാവർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്ന് ഉൾപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിൽ തീർത്ഥാടകരോട് പോലീസ് എങ്ങനെ പെരുമാറണം, ഡ്യൂട്ടി പോയിന്റുകളുടെ പ്രത്യേകതകൾ എതൊക്കെയാണ് പൂജാ സമയം, സന്നിധാനത്തെ സ്ഥലങ്ങൾ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തുന്ന പുസ്തകത്തിൽ ഒന്നാമതായാണ് യുവതി പ്രവേശന വിധി ഓർമ്മപ്പെടുത്തി നിർദ്ദേശം നൽകിയിരിക്കുന്നത്.ശബരിമലയിൽ ആചാരം ലംഘിച്ച് യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കുന്നതാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന ഈ നിർദേശം.















