ഷോളയാര്‍: സ്വകാര്യ ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത ‘കബാലി’യെന്ന കാട്ടാനയില്‍ നിന്ന് യാത്രക്കാർ രക്ഷപെട്ട വാർത്ത ഇന്നലെയാണ് പുറത്തു വന്നത്. ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഡ്രൈവര്‍ എട്ട് കിലോമീറ്ററോളമാണ് ബസ് പിന്നോട്ടെടുത്തത്. എന്നാൽ ഇതു കൊണ്ടൊന്നും കലിയടങ്ങാതെ നിൽക്കുകയാണ് കബാലി. ഇന്നും റോഡിലിറങ്ങി ഭീതി പരത്തുകയാണ് ഈ കൊമ്പൻ.
മലക്കപ്പാറയിൽ നിന്ന് തേയില കയറ്റി വന്ന ലോറിയാണ് ഇന്ന് കാബാലി തടഞ്ഞത്. പിന്നാലെ കിലോമിറ്ററുകളോളം വാഹനം പിറകോട്ട് എടുക്കേണ്ടി വന്നു. ഇന്ന് പുലർച്ചയാണ് കബാലി റോഡിലിറങ്ങിയത്. ഷോളയാർ ഭാഗത്താണ് പ്രധാനമായും കോമ്പൻ വിഹരിക്കുന്നത്. ആതിരപ്പള്ളിയില്‍ നിന്നും ഏതാണ്ട് 30 കിലോമീറ്റര്‍ മാറി മലക്കപ്പാറയ്‌ക്ക് സമീപം ഷോളയാറിന്‍റെ വൃഷ്ടിപ്രദേശത്താണ് കബാലി നിലയുറപ്പിച്ചിരിക്കുന്നത്. റോഡിൽ ഭീതി പടർത്തിയതോടെ നിരവധി കാറുകൾക്കും പിറകോട്ട് പോകേണ്ടി വന്നു.
ഏകദേശം അരമണിക്കൂറോളം നടുറോഡിൽ കബാലി ഭീതി പടർത്തി. പിന്നീട് ഷോളയാറിന്റെ പവർഹൗസ് റോഡിലേയ്‌ക്ക് ആന മടങ്ങുകയായിരുന്നു. എന്നാൽ, എപ്പോൾ വേണമെങ്കിലും കബാലി റോഡിലേയ്‌ക്ക് വീണ്ടും എത്താം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. കൂടുതൽ ഉദ്യോഗസ്ഥരെ സ്ഥലത്ത് നിയോഗിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
Comments