മിൻസ്ക്: ഫിഫ ലോകകപ്പിന് സ്റ്റാർട്ടിംഗ് വിസിൽ മുഴങ്ങാൻ ഫുട്ബോൾ ലോകം അക്ഷമയോടെ കാത്തിരിക്കെ ബെലാറൂസിയൻ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗിൽ നിന്നും ഒരു അപൂർവ കാഴ്ച. എഫ് സി വോൾനാ പിൻസ്കിനെതിരായ മത്സരത്തിൽ, പെനാൽറ്റി ഗോളാക്കിയ ശേഷം കൂട്ടുകാരിയെ ഗ്രൗണ്ടിലേക്ക് വിളിച്ചിറക്കിയ എഫ് സി സ്മോർഗൻ താരം വ്ലാഡിസ്ലാവ് ഷുബോവിച്ചിന് നേരിടേണ്ടി വന്നത് തന്റെ പ്രണയ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.
മത്സരത്തിനിടെ ഒരു പെൺകുട്ടി ഗ്രൗണ്ടിലേക്ക് ഇറങ്ങി വരുന്നത് ശ്രദ്ധയിൽ പെട്ട സെക്യൂരിറ്റി ജീവനക്കാരി ഒന്നും നോക്കാതെ ഷുബോവിച്ചിന്റെ കാമുകിയെ പിടിച്ച് പുറത്താക്കി. കാണികൾക്ക് അഭിമുഖമായി നിന്ന് ജാഗ്രതയോടെ സുരക്ഷാ ചുമതല നിർവഹിക്കുകയായിരുന്ന സുരക്ഷാ ജീവനക്കാരി, ഷുബോവിച്ചിന്റെ പ്രവൃത്തികൾ ഒന്നും കണ്ടിരുന്നില്ല.
ഗ്രൗണ്ടിലേക്ക് അനധികൃതമായി പ്രവേശിച്ച യുവതിയെ നിഷ്കരുണം പിടിച്ച് പുറത്താക്കിയ സുരക്ഷാ ജീവനക്കാരിയുടെ പ്രവൃത്തി ഷുബോവിച്ചിനെ ക്ഷുഭിതനാക്കി. പ്രണയം തകരാതിരിക്കാൻ, അറ്റകൈ പ്രയോഗം എന്ന നിലയിൽ ഷുബോവിച്ച് സുരക്ഷാ ജീവനക്കാരിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവം എന്തെന്നറിയാതെ ജീവനക്കാരി അന്ധാളിച്ചു.
രംഗം വഷളായതോടെ, സഹകളിക്കാർ ഇടപെട്ടു. ഷുബോവിച്ച് വിളിച്ചിട്ടാണ് യുവതി ഇറങ്ങി വന്നതെന്ന് സഹകളിക്കാർ സുരക്ഷാ ജീവനക്കാരിയെ പറഞ്ഞു മനസ്സിലാക്കി. ഇതോടെ, യുവതിക്ക് ഗ്രൗണ്ടിൽ പ്രവേശിക്കാൻ അവർ അനുമതി നൽകി.
The steward has had a shocker here 💍😂pic.twitter.com/HlCL4JCxCe
— FourFourTwo (@FourFourTwo) November 15, 2022
ഏതായാലും ഷുബോവിച്ചിന്റെ കാമുകി ക്ഷമാശീലയായിരുന്നു. അവർ വീണ്ടും ഗ്രൗണ്ടിലെത്തി പ്രിയതമൻ നൽകിയ മോതിരവും ബൊക്കെയും സ്വീകരിച്ചു. ഇരുവരും ഗ്രൗണ്ടിൽ ആലിംഗന ബദ്ധരായതോടെ, ഇരു ടീമിലെയും കളിക്കാരും മാദ്ധ്യമ പ്രവർത്തകരും സുരക്ഷാ ജീവനക്കാരും കാണികളും ചേർന്ന് കരഘോഷം മുഴക്കി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
Comments