കൊച്ചി: സിനിമ നിരൂപണത്തെ കുറിച്ചുള്ള സംവിധായകൻ വിനീത് ശ്രീനിവാസന്റെ പ്രതികരണം ചർച്ചയാകുന്നു.കാശു കൊടുത്ത് സിനിമയ്ക്ക് പോവുമ്പോൾ അവർ അഭിപ്രായം പറയുന്നത് സ്വാഭാവികമാണെന്നാണ് സംവിധായിക അഞ്ജലി മേനോന്റെ വിവാദ പ്രസ്താവനയോട് വിനീത് ശ്രീനിവാസൻ പ്രതികരിച്ചത്.
ആദ്യ ദിവസം നെഗറ്റീവ് റിവ്യൂസ് വരുമ്പോൾ മാനസികമായി വിഷമമുണ്ടാകും. പക്ഷേ അത് നമുക്ക് ഗുണമായിട്ട് വരും,പിന്നെ അത് അങ്ങനെയാണല്ലോ, കാശ് കൊടുത്ത് സിനിമയ്ക്ക് പോകുമ്പോൾ അവർ അഭിപ്രായം പറയുന്നത് സ്വാഭാവികമാണല്ലോ എന്നായിരുന്നു വിനീതിന്റെ പരാമർശം. ഈ വിഷയത്തിൽ ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ടാവും. സിനിമയെ കുറിച്ചുള്ള ഒരു കറക്ഷൻ പ്രോസസ് നടക്കുന്നത് പടമിറങ്ങി കഴിഞ്ഞ് രണ്ടുമൂന്നു മാസമൊക്കെ കഴിയുമ്പോഴായിരിക്കും. റിവ്യൂസുകളും മറ്റും വായിച്ചു കഴിയുമ്പോൾ നമുക്കതിൽ നിന്നും ചിലതെല്ലാം കിട്ടുമെന്ന് വിനീത് പറയുന്നു.
ഇപ്പോൾ ‘ഹൃദയത്തിന്റെ’ കാര്യം തന്നെ പറയാം. അതിന്റെ സെക്കൻഡ് ഹാഫിൽ വീണ്ടും ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ആശയം വരുന്നുണ്ട്. അതിനെ ചോദ്യം ചെയ്ത് കുറച്ചുപേർ പോസ്റ്റൊക്കെ ഇട്ടിരുന്നു. 28 വയസിലൊക്കെ വീണ്ടും ആ കഥാപാത്രത്തിന് ഒരാളെ കാണുമ്പോൾ തന്നെ പ്രേമമുണ്ടാവുമോ എന്നൊക്കെ വിമർശിച്ചു കൊണ്ട്. അതെന്റെ ചിന്തയെ കറക്ട് ചെയ്യാൻ സഹായിച്ചിട്ടുണ്ട്. 17 വയസിൽ അത് ഓകെയാണ്,28 വയസായിരിക്കുന്ന സമയത്ത് ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് എനിക്ക് മനസിലായത് അങ്ങനെ ഒരാൾ പറയുമ്പോഴാണെന്ന് വിനീത് കൂട്ടിച്ചേർത്തു.മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് വിനീതിന്റെ പരാമർശം.
Comments