ന്യൂഡൽഹി: ഭീകരവാദത്തിന്റെ സാമ്പത്തിക വേരറുക്കാൻ നടത്തുന്ന അന്താരാഷ്‌ട്ര കോൺഫറൻസിന് വെളളിയാഴ്ച മുതൽ ഡൽഹിയിൽ തുടക്കമാകും. പാകിസ്താൻ ഒഴികെയുളള 78 രാജ്യങ്ങൾ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറൽ ദിൻകർ ഗുപ്ത ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
രണ്ട് ദിവസങ്ങളിലായിട്ടാണ് കോൺഫറൻസ് നടക്കുന്നത്. പരിപാടിയുടെ മൂന്നാമത്തെ എഡിഷനാണിത്. സമൂഹമാദ്ധ്യമങ്ങൾ ഭീകരവാദത്തിന്റെ ക്രൗഡ് ഫണ്ടിംഗ് സ്രോതസുകളായി മാറുന്നതാണ് കോൺഫറൻസിലെ പ്രധാന ചർച്ചയെന്ന് ദിൻകർ ഗുപ്ത പറഞ്ഞു. ഇതിന് തടയിടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദത്തിന്റെ പരമ്പരാഗത സാമ്പത്തിക സ്രോതസുകളും നവമാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന ഇത്തരം ധനശേഖരണവും കോൺഫറൻസിന്റെ ഭാഗമായി നടക്കുന്ന ചർച്ചകളിൽ ഇടംപിടിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുളള ഇരുപതിലധികം മന്ത്രിമാരും വിവിധ ഏജൻസികളും കോൺഫറൻസിന്റെ ഭാഗമാകും.
രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുക. ഇത് ആദ്യമായിട്ടാണ് കോൺഫറൻസിന് ഭാരതം വേദിയാകുന്നത്. 2018 ൽ പാരീസിലും 2019 ൽ മെൽബണിലുമാണ് കോൺഫറൻസ് നടന്നത്. ഭീകരവാദത്തിന്റെ സാമ്പത്തിക സമാഹരണം വിഫലമാക്കാൻ എല്ലാ രാജ്യങ്ങളുടെയും സഹകരണം ഇന്ത്യ അഭ്യർത്ഥിക്കും.
ഭീകരവാദത്തിന്റെ ഫണ്ടിംഗ് തടയാൻ ലോകരാജ്യങ്ങളുടെ സാങ്കേതികവും നിയമപരവുമായ സഹകരണവും നിയന്ത്രണവുമാണ് കോൺഫറൻസിലൂടെ ലക്ഷ്യമിടുന്നത്.
Comments