കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ അയോഗ്യയാണെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. യുജിസി മാനദണ്ഡങ്ങൾ അട്ടിമറിച്ച് നടത്തിയ സിപിഎം അതിപ്രസരത്തിനും വഴിവിട്ട ഇടപെടലുകൾക്കും കൈകടത്തലുകൾക്കും കിട്ടിയ കനത്ത പ്രഹരമാണ് ഈ വിധിയെന്ന് കെ സുധാകരൻ പറഞ്ഞു. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫ് സർക്കാരിന്റെ തൊഴിൽ നയത്തിന് പ്രഥമ ഉദാഹരണമാണ് പ്രിയാ വർഗീസിന്റെ നിയമനം. സഖാക്കളുടെ തൊഴിലുറപ്പ് പദ്ധതിക്കേറ്റ കനത്ത പ്രഹരമാണിത്. സിപിഎമ്മിന്റെ സ്വജനപക്ഷപാതം ബോധ്യപ്പെട്ട ഗവർണർ പ്രിയയുടെ നിയമന നടപടികൾക്കെതിരെ പ്രതികരിച്ചപ്പോൾ അതിനെ വിമർശിച്ചുകൊണ്ട് പിൻവാതിൽ നിയമനങ്ങൾക്ക് പരസ്യമായ പിന്തുണയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ഓർഡിനൻസിലൂടെയും ബില്ലിലൂടെയും വൈസ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം പിൻവാതിൽ നിയമനത്തിലൂടെ സഖാക്കളുടെ ബന്ധുമിത്രാദികൾക്ക് സർക്കാർ ജോലി നൽകാൻ വേണ്ടിയാണിതെന്നും സുധാകരൻ പറഞ്ഞു.
സഖാക്കൾക്കായി പിൻവാതിൽ തുറന്ന് വച്ചാണ് പിണറായി സർക്കാർ ഭരണം നടത്തുന്നത്. മിക്ക സർക്കാർ സ്ഥാപനങ്ങളിലും സിപിഎം പാർട്ടി ഓഫീസിലെ പട്ടിക അനുസരിച്ചാണ് നിയമനം നടക്കുന്നത്. അതിന് തെളിവാണ് തിരുവനന്തപുരം മേയറുടെയും സിപിഎം ജില്ലാ സെക്രട്ടറിയുടെയും പുറത്ത് വന്ന നിയമനം ശുപാർശ ചെയ്തുള്ള കത്തുകൾ.
കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ തകർത്തത് ഇടത് സർക്കാരാണ്. അദ്ധ്യാപന രംഗത്ത് കഴിവും പ്രാപ്തിയുമുള്ളവരെ പടിക്ക് പുറത്ത് നിർത്തുന്നു. അടിസ്ഥാന യോഗ്യത പോലുമില്ലാത്ത സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കുമാണ് വഴിവിട്ട നിയമനം നൽകുന്നത്. യുവാക്കളെ വഞ്ചിക്കുകയും അവരുടെ ആത്മാഭിമാനത്തെ ഇതുപോലെ വെല്ലുവിളിക്കുകയും ചെയ്ത നാറിയ ഭരണം കേരളം കണ്ടിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Comments