ന്യൂയോർക്ക്: ജി-20 ഉച്ചകോടിയിലെ പ്രധാന പ്രഖ്യാപനങ്ങൾ ചർച്ച ചെയ്യുന്നതിൽ ഇന്ത്യ നിർണായക പങ്കുവഹിച്ചതായി അമേരിക്ക. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ യുഗം യുദ്ധത്തിന്റെതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമായിരുന്നു. മോദിയുടെ ഈ പരാമർശങ്ങൾ എടുത്തുപറഞ്ഞാണ് വൈറ്റ് ഹൗസ് ഇന്ത്യയെ പ്രശംസിച്ചത്.
ജി-20 നേതാക്കളുമായി വിജയകരമായി ഉച്ചകോടി നടത്താൻ സാധിച്ചുവെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഭക്ഷണവും ഊർജ്ജവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യയും യുഎസും ഒന്നിച്ച് പ്രവർത്തിക്കും. ഇന്ന് ലോകം നേരിടുന്ന ഭക്ഷ്യപ്രശ്‌നങ്ങളും ഊർജ്ജ പ്രശ്‌നങ്ങളും സുരക്ഷാ വെല്ലുവിളികളും ചർച്ച ചെയ്തു. മികച്ച പ്രതിരോധ ശേഷയുള്ള ആഗോള സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നതും ഇരുരാജ്യങ്ങളും ചർച്ചയാക്കി. പ്രതീക്ഷിക്കുന്ന ഫലം ലഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധം അത്യധികം നിർണായകമാണ്. അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിക്കായി എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഇന്തോനേഷ്യയിലെ ബാലിയിൽ സമാപിച്ച ജി-20 ഉച്ചകോടിയിൽ നിരവധി ലോകനേതാക്കൾ പങ്കെടുത്തിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുൾപ്പെടെ നിരവധി പേരുടെ സാന്നിധ്യം ബാലിയിലുണ്ടായിരുന്നു. ഉച്ചകോടിയിലെ നിർണായക ചർച്ചകളിലൊന്നായിരുന്നു യുക്രെയ്ൻ-റഷ്യ യുദ്ധം.
വെടിനിർത്തൽ കരാറിന്റെയും നയതന്ത്ര ചർച്ചകളുടെയും പാതയിലേക്ക് തിരിച്ചുവരേണ്ടതുണ്ടെന്ന് ജി-20 ഉച്ചകോടിക്കിടെ മോദി ഊന്നിപ്പറഞ്ഞിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പരാമർശം. കഴിഞ്ഞ നൂറ്റാണ്ടിൽ ഭൂമിക്ക് ഏറെ നാശം വിതയ്‌ക്കാൻ ഇടയായ ഒന്നായിരുന്നു രണ്ടാം ലോകമഹായുദ്ധം. അതിന് ശേഷം യുദ്ധഭൂമിയിൽ സമാധാനത്തിന്റെ പാത കൊണ്ടുവരാൻ അന്നത്തെ ലോക നേതാക്കൾ നടത്തിയത് വലിയ പരിശ്രമമാണ്. ഇനി നമ്മുടെ ഊഴമാണെന്നും മോദി പറഞ്ഞിരുന്നു.
Comments