തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ മോഹനന്റെ ഔദ്യോഗികവാഹനം ദുരുപയോഗം ചെയ്ത സംഭവം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഉദ്യോഗസ്ഥന്റെ KL 01 BF 4444 എന്ന ഇന്നോവ വാഹനമാണ് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്.
ആർ മോഹനന്റെ ഭാര്യയായ ഡോ. പൂർണ്ണിമ മോഹൻ വഞ്ചിയൂരിലെ സംസ്കൃതം സെന്ററിലേക്ക് പോകുന്നതും വരുന്നതും ഔദ്യോഗിക കാറിലാണെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. ശരാശരി 35 കിലോമീറ്റർ ഓടേണ്ട വാഹനം ദിവസേന 100 കിലോമീറ്ററിലധികമാണ് പിന്നിട്ടിരിക്കുന്നത്.
2022 ഏപ്രിൽ മാസം – 2121 കിലോമീറ്റർ,മെയ് മാസം – 1694 കിലോമീറ്റർ,ജൂൺ മാസം – 2268 കിലോമീറ്റർ,ജൂലൈ മാസം – 2387 കിലോ മീറ്റർ,ആഗസ്റ്റ് മാസം – 1701 കിലോമീറ്റർ എന്നിങ്ങനെയാണ് വിവരാവകാശ രേഖ പ്രകാരമുള്ള കണക്കുകൾ.
വാഹനം ഈ രീതിയിൽ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാൻ സർക്കാർ ഖജനാവിലേക്ക് പണമടച്ചിട്ടില്ല എന്നും രേഖകൾ ചൂണ്ടിക്കാണിക്കുന്നു. ഉദ്യോഗസ്ഥന്റെ വാഹനം ഈ വിധത്തിൽ ദുരുപയോഗം ചെയ്ത വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഒരു ദിവസത്തെ യാത്രയ്ക്ക് 2,400 രൂപ അടച്ചിരുന്നു.
എൽഡിഎഫ് സർക്കാരിന്റെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും തെളിവുകൾ ദിവസേന പുറത്തുവരുന്നതിനിടെയാണ് പൊതുജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥന്റെ കള്ളക്കളി പുറത്തായിരിക്കുന്നത്.
Comments