പട്ന: ബിഹാറിൽ അനസ്തേഷ്യ നൽകാതെ സ്ത്രീകളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാപകമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഖഗാരിയ ജില്ലാ മജിസ്ട്രേറ്റ് അലോക് രഞ്ജൻ അന്വേഷണത്തിന് ഉത്തരവിട്ടത്. ക്യാമ്പെയ്ന്റെ ഭാഗമായിരുന്ന എൻജിഒ ഗ്ലോബൽ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവിനെ അലൗലി ഹെൽത്ത് ഇൻചാർജ് ഡോ.മനീഷ് കുമാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകളെ വേണ്ടത്ര മുൻകരുതലുകൾ എടുക്കാതെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
കഖരിയ ജില്ലയിലെ അലൗലി, പർബത്തത പിഎച്ച്സികളിലാണ് അനസ്തേഷ്യ നൽകാതെ 24 സ്ത്രീകൾക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 53 പേരെ തെരഞ്ഞെടുത്തതിൽ 24 പേർക്കായിരുന്നു ആദ്യഘട്ട ശസ്ത്രക്രിയ. ഇവർക്കാർക്കും അനസ്തേഷ്യ നൽകിയില്ല. ബ്ലേഡ് കൊണ്ട് ശരീരത്തിൽ മുറിക്കുന്നത് അറിഞ്ഞിരുന്നെന്നും അസഹ്യമായ വേദനയായിരുന്നെന്നും പരാതി നൽകിയവരിൽ ഒരാൾ വെളിപ്പെടുത്തി. എന്നാൽ അനസ്ത്യേഷ്യ നൽകിയിരുന്നെന്നും ചിലരിൽ ഫലിച്ചില്ലെന്നുമാണ് പിഎച്ച്സികളുടെ വാദം.
Comments