ന്യൂഡൽഹി: ഗുജറാത്തിൽ അനിഷേധ്യ ജയത്തോടെ ബിജെപി അധികാരം നിലനിർത്തുമെന്ന് ഇന്ത്യ ടിവി- മാട്രൈസ് അഭിപ്രായ സർവേ ഫലം. കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തുമെന്നും സർവേ ഫലത്തിൽ പറയുന്നു.
182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപി 104 മുതൽ 119 വരെ സീറ്റുകൾ നേടി അധികാരം നിലനിർത്തും. കോൺഗ്രസിന് 53 മുതൽ 68 വരെ സീറ്റുകൾ മാത്രമാകും ലഭിക്കുക. ആം ആദ്മി പാർട്ടിക്ക് 6 സീറ്റുകൾ വരെ കിട്ടുമ്പോൾ മറ്റുള്ളവർക്ക് 3 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേയിൽ പറയുന്നു.
ബിജെപിക്ക് 49.5 ശതമാനം വോട്ട് ലഭിക്കുമ്പോൾ കോൺഗ്രസിന് 39.1 ശതമാനം വോട്ട് ലഭിക്കും. ആം ആദ്മി പാർട്ടിക്ക് 8.4 ശതമാനം വോട്ടും മറ്റുള്ളവർക്ക് 3 ശതമാനം വോട്ടും ലഭിക്കും. 2017ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 48.8 ശതമാനം വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന് 42.3 ശതമാനം വോട്ടും ലഭിച്ചിരുന്നു. ആം ആദ്മി പാർട്ടി സാന്നിദ്ധ്യമറിയിക്കാത്ത തിരഞ്ഞെടുപ്പിൽ മറ്റുള്ളവർക്ക് 8.9 ശതമാനം വോട്ടും ലഭിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അഭിപ്രായ സർവേകളിലും താരം. 64 ശതമാനം പേർ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം പ്രചാരണങ്ങളിൽ ആഗ്രഹിക്കുന്നവരാണ്. 20 ശതമാനം പേർ രാഹുൽ ഗാന്ധിയെ പിന്തുണയ്‌ക്കുമ്പോൾ, 6 ശതമാനം പേർ അരവിന്ദ് കെജ്രിവാളിനെയും പിന്തുണയ്‌ക്കുന്നു.
Comments