ശ്രീനഗർ: തെളിവെടുപ്പിനായി കൊണ്ടുപോയ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ലഷ്‌കർ-ഇ-ത്വായ്ബയുടെ ഹൈബ്രിഡ് ഭീകരനായ സജ്ജാദ് തന്ത്രായ് ആണ് കൊല്ലപ്പെട്ടത്. ദക്ഷിണ കശ്മീരിലെ അനന്തനാഗിൽ വെച്ചായിരുന്നു ഏറ്റുമുട്ടൽ.
പോലീസിനൊപ്പം തെളിവെടുപ്പിനായി എത്തിച്ചതായിരുന്നു ഭീകരനെ. നിരവധി ലഷ്‌കർ ഭീകരർ ഒളിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് സജ്ജാദ് വെളിപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് ഭീകരൻ ഇക്കാര്യങ്ങൾ പോലീസിനോട് പറഞ്ഞത്. തുടർന്ന് സജ്ജാദ് പറഞ്ഞ ഭീകരരുടെ ഒളിത്താവളങ്ങളിലേക്ക് എത്തിയതോടെ മറഞ്ഞിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ബിജ്‌ബെഹറിയിലുള്ള ചെക്കി ദുദൂ മേഖലയിലായിരുന്നു സംഭവം.
ഭീകരരുടെ വെടിയേറ്റ് പോലീസിനോടൊപ്പമുണ്ടായിരുന്ന സജ്ജാദിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഇയാളെ ബിജ്‌ബെഹറയിലുള്ള എസ്ഡിഎച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
അനന്ത്‌നാഗിലെ ബിജ്‌ബെഹറയിലുള്ള രഖ്മൂമനിൽ വെച്ച് നവംബർ 13ന് നടന്ന ആക്രമണത്തിൽ രണ്ട് വിവിധ ഭാഷാ തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. രണ്ട് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ ഒരാൾ പിന്നീട് ചികിത്സയിലിരിക്കെയും മരിച്ചു. ഈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് അറസ്റ്റിലായ സജ്ജാദ് ആയിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് ഭീകരൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് കശ്മീർ പോലീസ് അറിയിച്ചു.
ഭീകരാക്രമണത്തിനായി സജ്ജാത് ഉപയോഗിച്ച തോക്കും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സജ്ജാദിന്റെ സഹായികളായ മറ്റ് ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
Comments