തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ-റെയിൽ. പദ്ധതി ഉപേക്ഷിച്ചുവെന്നത് വ്യാജ പ്രചാരണം മാത്രമാണ്. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അങ്ങനെ തീരുമാനിച്ചിട്ടില്ല. പ്രാരംഭ പ്രവർത്തനങ്ങൾ തുടർന്ന് വരികയാണെന്നും കെ-റെയിൽ വൃത്തങ്ങൾ അറിയിച്ചു. റെയിൽവേ ബോർഡിന്റെ അനുമതി കിട്ടുന്ന മുറയ്‌ക്ക് തുടർ നടപടിയുണ്ടാകും.
സിൽവർ ലൈൻ അംഗീകാര പത്രത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. തുടർന്ന് പുതുക്കാനുള്ള അപേക്ഷ നടപടികൾ കെ-റെയിൽ സ്വീകരിച്ചിരുന്നുമില്ല. ഇതിന് പിന്നാലെയാണ് പദ്ധതി ഉപേക്ഷിച്ചുവെന്ന വിവരം പുറത്തുവന്നത്. എന്നാൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് കെ-റെയിൽ.
റെയിൽവേ ബോർഡിന്റെ അംഗീകാരം കിട്ടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ 50 വർഷത്തെ വികസനം മുന്നിൽ കണ്ട് ആവിഷ്‌കരിച്ച പദ്ധതിയുടെ തുടർ നടപടികൾ ആരംഭിക്കുമെന്ന് കെ-റെയിൽ വ്യക്തമാക്കി. പദ്ധതി കടന്നുപോകുന്ന ഒമ്പത് ജില്ലകളിൽ ഇന്ത്യൻ റെയിൽവേയുടെ ഭൂമി ആവശ്യമായി വരുന്നതിനാലാണിത്. 2020 സെപ്റ്റംബറിലായിരുന്നു സിൽവർ ലൈൻ ഡിപിആർ റെയിൽവേ ബോർഡിന് കെ-റെയിൽ സമർപ്പിച്ചത്.
Comments