ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോരാട്ടം കനക്കുന്നതിനിടെ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കിയവർ അധികാരത്തിൽ തിരിച്ചെത്താൻ വേണ്ടി ഒരു യാത്ര നടത്തുകയാണ് എന്ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വിമർശിച്ചു കൊണ്ട് നരേന്ദ്രമോദി പറഞ്ഞു. ഗുജറാത്തിലെ സുരേന്ദ്രനഗറിൽ നടന്ന റാലിയിലാണ് കോൺഗ്രസിന്റെ ജനദ്രോഹ നടപടികളെ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത്.
‘പണ്ട് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആളുകൾ ഇന്ന് അധികാരം തിരിച്ചുപിടിക്കാനുള്ള യാത്രയിലാണ്. അവർക്ക് അത് ചെയ്യാൻ കഴിയും. പക്ഷേ 40 വർഷമായി നർമ്മദാ അണക്കെട്ട് പദ്ധതി മുടങ്ങിയവർക്കൊപ്പം നടക്കുകയാണ് അവർ. പദ്ധതി തടസ്സപ്പെടുത്തിയവർക്കൊപ്പം കോൺഗ്രസ് നേതാക്കളും ഒത്തുചേരുന്നു. നർമ്മദാ അണക്കെട്ട് പദ്ധതി തടസ്സപ്പെടുത്തിയവരെ ശിക്ഷിക്കണമെന്ന് ഗുജറാത്തിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു’ എന്ന് മഹാരാഷ്‌ട്രയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ ‘നർമ്മദാ ബച്ചാവോ ആന്ദോളൻ’ നേതാവ് മേധാ പട്കർ പങ്കെടുത്തിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് നരേന്ദ്രമോദി പറഞ്ഞു.
‘രാജ്യത്തെ ഉപ്പിന്റെ 80 ശതമാനവും ഗുജറാത്താണ് ഉത്പ്പാദിപ്പിക്കുന്നത്. ഗുജറാത്തിലെ ഉപ്പ് കഴിച്ചു കൊണ്ട് അവർ ഗുജറാത്തിനെതിരെ പ്രവർത്തിക്കുന്നു. പണ്ട്, അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചാണ് കോൺഗ്രസ് തന്നെ വിശേഷിപ്പിച്ചിരുന്നത്. ദുഷ്ടൻ, മരണത്തിന്റെ വ്യാപാരി, ഓടിയിലെ കീടം എന്നിങ്ങനെയുള്ള പേരുകൾ അവർ പ്രയോഗിച്ചു. എന്നാൽ ഇന്ന്, വികസനം ചൂണ്ടിക്കാണിച്ചു കൊണ്ട് സംസാരിക്കുമ്പോൾ മോദിയെ ഒരു പാഠം പഠിപ്പിക്കും എന്നാണ് കോൺഗ്രസ് പറയുന്നത്’ എന്നും പ്രധാനമന്ത്രി പരിഹസിച്ചു.
Comments