തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാൻ പി.ജയരാജന് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നതിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി എന്നതിന്റെ അർത്ഥം ഒന്നും പുതുതായി ചെയ്യില്ല എന്നല്ല. സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും കാലാനുസൃതമായി വാഹനങ്ങൾ മാറ്റാതിരിക്കാൻ സാധിക്കില്ല എന്നാണ് ധനമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
‘വാഹനം ഒന്നും വാങ്ങില്ല, ഒന്നും ചെയ്യില്ല എന്നല്ലല്ലോ ചിലവു ചുരുക്കലിന്റെ അർത്ഥം. പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും എല്ലാം പത്തും ഇരുപതും വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റാറുണ്ട്. സാമ്പത്തിക പ്രതിസന്ധി വന്നാൽ സർക്കാരിന് ഒന്നും ചെയ്യാൻ പറ്റില്ല എന്നാണോ. പഴയ വണ്ടികൾ മാറും. കോടതി, പോലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ് എന്നീ വകുപ്പുകളുടെയെല്ലാം വാഹനങ്ങൾ സർക്കാർ മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഖാദി ബോർഡിന് പുതിയ വാഹനം നൽകുന്നതിൽ തെറ്റില്ല’ എന്നാണ് കെ.എൻ.ബാലഗോപാലിന്റെ ന്യായീകരണം.
അതേസമയം, കാർ മാറ്റുന്നത് സ്ഥിരമായി കേടുവരുന്നതിനാലെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാൻ പി.ജയരാജൻ പറഞ്ഞു. പാർട്ടി ഏൽപ്പിച്ച ചുമതലകളായാണ് ഖാദി ബോർഡ് അടക്കം ഏതു സ്ഥാനത്തേയും ഞാൻ കാണുന്നത്. അവ നിർവ്വഹിക്കുന്നതിന്റെ ഭാഗമായി നിരന്തരം ദീർഘയാത്രകൾ വേണ്ടിവരാറുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളായി വൈസ് ചെയർമാൻ ഉപയോഗിക്കുന്നത് ഇന്നോവയാണ്. കാലപ്പഴക്കം കൊണ്ട് മാറ്റേണ്ട നിലയിലാണ് വാഹനം. നിരന്തരമായി അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വരുന്ന കാറിൽ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയാണ് എന്നും ജയരാജൻ പറഞ്ഞു.
Comments