വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ റോഡരികിൽ കുഞ്ഞിന് ജന്മം നൽകി യുവതി. തിരുപ്പതിയിലാണ് സംഭവം. സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്നായിരുന്നു യുവതിയ്‌ക്ക് റോഡരികിൽ കുഞ്ഞിന് ജന്മം നൽകേണ്ട ദുരവസ്ഥയുണ്ടായത്.
പ്രസവ വേദനയെ തുടർന്ന് ഉച്ചയോടെയായിരുന്നു യുവതി തിരുപ്പതി മെറ്റേർണിറ്റി ആശുപത്രിയിൽ എത്തിയത്. എന്നാൽ യുവതിയ്‌ക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല. ഇക്കാരണം ചൂണ്ടിക്കാട്ടിയായിരുന്നു യുവതിയ്‌ക്ക് ആശുപത്രിയിൽ പ്രവേശനം നൽകാതിരുന്നത്. ആരും കൂടെയില്ലാതെ അഡ്മിറ്റ് ചെയ്യാൻ കഴിയില്ലെന്നായിരുന്നു ആശുപത്രിയിലെ ജീവനക്കാരൻ പറഞ്ഞത്. ഇതേ തുടർന്ന് യുവതി ആശുപത്രിയ്‌ക്ക് പുറത്തേക്ക് ഇറങ്ങി. റോഡിലൂടെ നടക്കുന്നതിനിടെ പ്രസവ വേദന കലശലാവുകയായിരുന്നു.
ഇത് ആശുപത്രിയിലെ മറ്റൊരു ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഇയാൾ റോഡരികിൽ തന്നെ യുവതിയുടെ പ്രസവം എടുക്കുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം ഒറ്റയ്‌ക്കെത്തുന്ന രോഗികളെ പ്രവേശിപ്പിക്കരുതെന്ന് നിയമമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ജീവനക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.
Comments