ഗാന്ധിനഗർ: 2047 ഓടെ ഇന്ത്യ ലോകത്തെ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി മാറുമെന്ന് റിലയ്ൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഇക്കാലയളവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 40 ലക്ഷം കോടി യുഎസ് ഡോളറിലെത്തുമെന്നും അംബാനി പ്രതീക്ഷ പ്രകടിപ്പിച്ചു. പണ്ഡിറ്റ് ദീൻദയാൽ ഊർജ്ജ സർവ്വകലാശാലയിലെ കോൺവൊക്കേഷനിൽ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി.
നിലവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 3 ലക്ഷം കോടി യുഎസ് ഡോളറിലാണ്. 2025 ഓടെ ഇത് അഞ്ച് ലക്ഷം കോടി യുഎസ് ഡോളറിലെത്തിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃത് കാൽ വർഷത്തിൽ ഇന്ത്യയിൽ സാമ്പത്തിക വളർച്ചയുടെയും അവസരങ്ങളുടെയും അഭൂതപൂർവ്വമായ വർദ്ധനയാകും ഉണ്ടാകുകയെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു. ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകാൻ സാദ്ധ്യതയുണ്ടെന്ന പ്രവചനങ്ങൾക്കിടെയാണ് രാജ്യത്തെ വ്യവസായ, സാമ്പത്തിക മേഖലകൾക്ക്
ആത്മവിശ്വാസം പകരുന്ന അംബാനിയുടെ വാക്കുകൾ.
ക്ലീൻ എനർജി, ബയോ എനർജി വിപ്ലവങ്ങളും ഡിജിറ്റൽ വിപ്ലവവുമാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ നയിക്കുകയെന്നും അംബാനി കൂട്ടിച്ചേർത്തു. ക്ലീൻ എനർജിയും ബയോ എനർജിയും നമ്മെ ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് നയിക്കും. ഊർജ്ജ ഉപഭോഗം കാര്യക്ഷമമാക്കാൻ ഡിജിറ്റൽ റവല്യൂഷനും നമ്മെ സഹായിക്കും. ഈ മൂന്ന് ഘടകങ്ങളിലെ വിപ്ലവകരമായ മാറ്റങ്ങൾ ഇന്ത്യയെയും ലോകത്തെയും കാലാവസ്ഥാ പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ ഒരു കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല. ശോഭനമായ ഭാവിയിലേക്കാണ് അവർ പഠിച്ചിറങ്ങുന്നത്. അവരുടെ വാതിൽപടിയിലേക്ക് അവസരങ്ങളെത്തുന്ന കാലമാണിതെന്നും മുകേഷ് അംബാനി ചൂണ്ടിക്കാട്ടി. ഇന്ന് ഫോർ ജിയുടെയും ഫൈവ് ജിയുടെയും കാലമാണ്. പക്ഷെ ‘മാതാജി’യെക്കാളും ‘പിതാജി’യെക്കാളും വലുതായി ഒരു ‘ജി’യുമില്ലെന്ന സ്‌നേഹോപദേശവും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു.
Comments