ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനത്തിന് മുമ്പായി പ്രതി നടത്തിയ ബോംബ് പരീക്ഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യപ്രതി മുഹമ്മദ് ഷാരിക്ക് കൂട്ടാളികളായ സൈദ് യാസിൻ, മുനീർ അഹമ്മദ് എന്നിവരോടൊപ്പം ചേർന്നാണ് പരീക്ഷണ സ്‌ഫോടനം നടത്തിയത്. ശിവമോഗയിലെ തുംഗ നദിക്കരയിലായിരുന്നു പരീക്ഷണമെന്നും അന്വേഷണ സംഘം കണ്ടെത്തി.
പരീക്ഷണ സ്‌ഫോടനം വിജയകരമായിരുന്നു. ഷാരിക്കാണ് മറ്റ് രണ്ട് പേർക്കും ബോംബ് നിർമാണം പഠിപ്പിച്ചുനൽകിയത്. ബോംബ് തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള വീഡിയോകളും പിഡിഎഫ് ഫയലുകളും കൂട്ടാളികൾക്ക് പങ്കുവെച്ചിരുന്നു. ആമസോൺ വഴിയാണ് സ്ഫോടനത്തിനാവശ്യമായ ടൈമർ റിലേ സർക്യൂട്ടുകൾ വാങ്ങിയത്. 9 വോൾട്ടിന്റെ രണ്ട് ബാറ്ററികളും സ്വിച്ചുകൾ, വയറുകൾ, മാച്ച്‌ബോക്‌സ്, ബോംബ് നിർമാണത്തിനായുള്ള മറ്റ് സാമഗ്രികൾ എന്നിവയെല്ലാം ശിവമോഗയിൽ നിന്നും വാങ്ങി.
തുംഗ നദിക്കരയുടെ കെമ്മംഗുണ്ടി മേഖലയിലാണ് പ്രതികൾ ബോംബ് പരീക്ഷിച്ചത്. പ്രധാനപ്രതിയായ ഷാരിക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിട്ടായിരുന്നു വലിയ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടത്. സൈദ് യാസിൻ, മുനീർ അഹമ്മദ് എന്നിവരെ ഭീകരപ്രവർത്തനത്തിനായി പ്രചോദിപ്പിച്ചതും ഷാരിക്കാണ്. ഹൈസ്‌കൂളിൽ മൂന്ന് പേരും സഹപാഠികളായിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് ഷാരിക്കിനെ എൻഐഎ ചോദ്യം ചെയ്തുവെന്നാണ് വിവരം. സ്‌ഫോടനത്തിന് പിന്നാലെ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
Comments