തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാലിന് ആറ് രൂപ വർദ്ധിപ്പിക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി. വില വർദ്ധിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകി. അടുത്ത മാസം ഒന്ന് മുതൽ വില വർദ്ധനവ് നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
വില വർധനയുടെ 83.75 ശതമാനമാകും കർഷകന് ലഭിക്കുക. ഒപ്പം ക്ഷേമനിധിയിലേക്ക് 0.75 ശതമാനവും നൽകും. ബാക്കി വരുന്ന 5. 75 ശതമാനം ഡീലർമാർക്കും 5. 75 ശതമാനം സംഘത്തിനും മൂന്നര ശതമാനം യൂണിയനുകൾക്കും അതിന്റെ 0.5 ശതമാനം പ്ലാസ്റ്റിക് നിർമ്മാർജ്ജനം ചെയ്യുന്നതിനും മാറ്റിവയ്‌ക്കും. കർഷകർക്ക് നൽകുന്ന ആനുകൂല്യത്തിൽ തങ്ങൾ ഒരു കുറവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 1 മുതൽ കാലിത്തീറ്റയുടെ വിലയിൽ 12 ശതമാനം വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. കാലിത്തീറ്റ ഫാക്ടറികൾക്ക് ഭീമമായ നഷ്ടത്തിലൂടെ മുന്നോട്ട് പോകാൻ സാധിക്കാതെ വന്നപ്പോഴാണ് വില വർദ്ധിപ്പിച്ചത്. ഏകദേശം 18 കോടി രൂപയോളം ഈ സാമ്പത്തിക വർഷത്തിൽ ഫാക്ടറികൾക്ക് നഷ്ടം വന്നിട്ടുണ്ട്. കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന പാലിൽ കുറവ് വന്നിട്ടുണ്ട്. വില കൂട്ടി നൽകിയിട്ടും പാൽ കിട്ടാത്ത അവസ്ഥ. ഈ സഹചര്യത്തിൽ മുന്നിൽ ഉള്ള മാർഗ്ഗം പാൽ വില കൂട്ടി നൽകികൊണ്ട് കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് കൊണ്ട് വരിക എന്നതാണ്. പാലിന് പുറമെ തൈര് ഉൾപ്പെടെ പാൽ ഉൽപ്പന്നങ്ങളുടെ വിലയിലും വർദ്ധനവ് ഉണ്ടാവുമെന്നും ചെയർമാൻ പറഞ്ഞു.
പാൽ വിലയിൽ അഞ്ചു രൂപയുടെയെങ്കിലും വർദ്ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി മുൻപ് അറിയിച്ചിരുന്നു. വില വർദ്ധനയുടെ ഗുണം ക്ഷീരകർഷകർക്ക് ലഭിക്കുമെന്നും രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വില വർദ്ധനവിന് സർക്കാർ അനുമതി നൽകിയത്.
Comments