ഗാന്ധിനഗർ: ഗുജറാത്തിന്റെ മണ്ണിൽ നടക്കാൻ പോകുന്നത് വികസനത്തിന്റെ വിപ്ലവം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന്റെ പ്രതാപ കാലത്തിലേയ്‌ക്ക് ഇന്ത്യ നീങ്ങുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് കോടികൾ വിലമതിക്കുന്ന എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയ്‌ക്ക് കൂപ്പു കൈകളോടെ ഇരിക്കാൻ കഴിയില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് ഭരണ മാതൃകയേയും നരേന്ദ്രമോദി കടന്നാക്രമിച്ചു. കോൺഗ്രസ് ഭരണം അഴിമതി നിറഞ്ഞതായിരുന്നു. ആ ഇരുട്ടിന് അന്ത്യം കുറിച്ചു കൊണ്ട് ബിജെപി പ്രകാശത്തിന്റെ യുഗം കൊണ്ടുവന്നു. ഗുജറാത്തിലെ മെഹ്‌സാനയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘അഴിമതി നിറഞ്ഞതായിരുന്നു ഗുജറാത്തിലെ കോൺഗ്രസ് ഭരണം. ആ ഇരുണ്ട യുഗത്തെ അവസാനിപ്പിച്ചു കൊണ്ട് ബിജെപി പ്രകാശത്തിന്റെ യുഗം കൊണ്ടുവന്നു. കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനം തുടർച്ചയായി വൈദ്യുതിയുടെയും വെള്ളത്തിന്റെയും ക്ഷാമം നേരിട്ടിരുന്നു. എന്നാൽ കഴിഞ്ഞ 20 വർഷമായി ആവശ്യത്തിന് വെള്ളവും വൈദ്യുതിയും ഉണ്ടെന്ന് ഉറപ്പാക്കാൻ ബിജെപി സർക്കാർ ശ്രദ്ധിക്കുന്നു. മെഹ്‌സാന ജില്ല ഒരു വലിയ വിപ്ലവത്തിന്റെ കേന്ദ്രമാകാൻ പോകുകയാണ്. യുദ്ധ സമയങ്ങളിലും മറ്റ് ആഗോള പ്രശ്നങ്ങളിലും മുഴുവൻ വ്യവസ്ഥിതിയും തളർന്നുപോകുന്നു. പെട്രോളും ഡീസലും പുറത്തുനിന്ന് കിട്ടണം, അത് വേഗം തീരും. ഇപ്പോൾ, നമ്മൾ എന്താണ് ചെയ്യേണ്ടത്? കൂപ്പുകൈകളോടെ ഇരിക്കണോ? അത് ഇന്ത്യയ്‌ക്ക് സാധ്യമല്ല. അതുകൊണ്ട് ഇലക്ട്രിക് വാഹനങ്ങൾ ഉത്പാദിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു’.
മെഹ്‌സാന ജില്ലയിൽ, വിരാംഗം മുതൽ മെഹ്‌സാന വരെയുള്ള മുഴുവൻ ഭാഗങ്ങളിലും ഇലക്ട്രിക് വാഹനങ്ങളും ഇലക്ട്രിക് ബാറ്ററികളും നിർമ്മിക്കുന്ന ഫാക്ടറികളുടെ ഒരു ഗ്രിഡ് വരുകയാണ്. ഇന്ത്യയുടെ മുഖം തന്നെ മാറ്റിമറിക്കുന്ന ജോലിയാണ് മെഹ്‌സാനയുടെ മണ്ണിൽ നടക്കാൻ പോകുന്നത്. മുഴുവൻ പ്രദേശവും ഒരു ഓട്ടോ ഹബ്ബായി വികസിക്കുകയാണ്. ഇവിടെ നിന്ന് നിർമ്മിക്കുന്ന കാറുകൾ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുകയും വിൽക്കുകയും ചെയ്യും. ഇലക്‌ട്രിക് വാഹനങ്ങളുടെ വരവോടെ ലോകവിപണി പിടിച്ചടക്കാനുള്ള കരുത്ത് ഈ ജില്ലയ്‌ക്ക് ലഭിക്കും. വിദേശ രാജ്യങ്ങളിൽ നിന്ന് കോടികൾ വിലമതിക്കുന്ന എണ്ണ വാങ്ങുന്നതിൽ നിന്ന് മോചനം നേടാനുള്ള പ്രചാരണമാണിത്. വടക്കൻ ഗുജറാത്ത് വൈദ്യുത വാഹനങ്ങളുടെ കേന്ദ്രമായി വികസിക്കുകയാണ്. യുവാക്കൾക്ക് വലിയ അവസരമാണ് വരാൻ പോകുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments