ബംഗളൂരു: മംഗളൂരു സ്‌ഫോടന കേസ് എൻഐഎയ്‌ക്ക് വിടാൻ തീരുമാനിച്ച് കർണാടക സർക്കാർ. കർണാടക ആഭ്യന്തരമന്ത്രി അരഗ ഞ്ജാനേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. ഉടൻ തന്നെ കേസ് അന്വേഷണം എൻഐഎയ്‌ക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
സ്‌ഫോടനം നടന്നതിന് പിന്നാലെ തന്നെ സംഭവത്തിൽ എൻഐഎ ശ്രദ്ധ ചെലുത്താൻ ആരംഭിച്ചിട്ടുണ്ട്. നിലവിൽ പോലീസിനാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ഉടൻ തന്നെ കേസ് അന്വേഷണം എൻഐഎയ്‌ക്ക് വിടുന്ന കാര്യത്തിൽ തീരുമാനമെടുക്കും. എൻഐഎയ്‌ക്കൊപ്പം മറ്റ് കേന്ദ്ര ഏജൻസികളും അന്വേഷിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
താൻ സംഭവ സ്ഥലവും, പരിക്കേറ്റ കുറ്റവാളിയെയും സന്ദർശിച്ചിരുന്നു. ഭീകരാക്രമണം നടത്താൻ ആരാണ് മുഹമ്മദ് ഷാരിഖിനെ സഹായിച്ചത് എന്നതിലും, ആരാണ് പണം നൽകിയത് എന്നതിലുമാണ് നിലവിൽ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന ഷാരിഖ് പൂർണമായി സുഖം പ്രാപിച്ചാൽ നിരവധി നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. എട്ട് വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് നിലവിൽ പരിക്കേറ്റ് കിടക്കുന്ന ഷാരിഖിനും സംഘത്തിനും ചികിത്സ നൽകുന്നത് എന്നും ഞ്ജാനേന്ദ്ര വ്യക്തമാക്കി.
Comments