ബെംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, തീവ്രവാദം തടയുന്നതിനായി രഹസ്യാന്വേഷണ വിഭാഗത്തെ ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കത്തെഴുതുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഒരു യോജിച്ച ശ്രമമാണ് ആവശ്യമെന്നും കേരളത്തിൽ നിന്നുള്ളവർ ഇവിടെയത്തുന്നത് അതിർത്തികൾ ദുർബലമായതു കൊണ്ടാണെന്നും ബസവരാജ് ബൊമ്മൈ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ഒരു യോജിച്ച ശ്രമം ആവശ്യമാണ്. ഞാൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാരെയും ഏകീകൃത രഹസ്യാന്വേഷണം ശക്തമാക്കാൻ വിളിച്ചിരുന്നു. നിരവധി പേർ കുറ്റകൃത്യങ്ങൾ ചെയ്യുകയും സംസ്ഥാന അതിർത്തി കടന്ന് രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. അതിർത്തികൾ ദുർബലമാണ്. അതുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള ആളുകൾ ഇവിടെയെത്തുന്നതും, ഇവിടെ നിന്നുള്ളവർ കേരളത്തിലേയ്‌ക്ക് കടക്കുന്നതും’.
‘എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഒത്തൊരുമിച്ച് രഹസ്യാന്വേഷണ വിഭാഗത്തെ ഏകോപിപ്പിച്ചാൽ തീവ്രവാദ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും നിയന്ത്രിക്കാനാകും. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഞാൻ കത്തെഴുതും. കർണാടകയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രധാന കാരണം ദുർബലമായ കേരളാ അതിർത്തിയാണ്. അയൽ സംസ്ഥാനങ്ങളിൽ രാജ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പരിശീലനം നേടുന്ന പ്രക്രിയ നടക്കുന്നു. കർണാടകയിൽ 18 സ്ലീപ്പർ സെല്ലുകൾ തകർത്തു. പ്രതികളെല്ലാം ജയിലിൽ കഴിയുന്നുണ്ട്. ബംഗ്ലാദേശ് പൗരന്മാർ അനധികൃതമായി കർണാടകയിലേക്ക് കടന്നു വന്നിരുന്നു. അവരിൽ പലരെയും കണ്ടെത്തുകയും തിരികെ അയക്കുകയും ചെയ്തിട്ടുണ്ടെന്നും പശ്ചിമ ബംഗാൾ അതിർത്തികളും ദുർബലമാണ്’ എന്നും ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.
Comments