തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനൊപ്പമുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ സന്ദീപാനന്ദഗിരി പങ്കുവെച്ചതോടെ ഇടത് സൈബർ ഇടങ്ങൾക്ക് ആഘോഷിക്കാൻ ഒരു വാർത്ത വീണു കിട്ടുകയായിരുന്നു. തിരുവനന്തപുരം ഹയാത്ത് റീജൻസി ഉദ്ഘാടനവേളയിൽ പങ്കെടുക്കാനെത്തിയ സുരേന്ദ്രനൊപ്പം സെൽഫി എടുത്ത് സന്ദീപാന്ദഗിരി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. പിന്നാലെ ഇടത് സൈബർ ഇടങ്ങൾ ഉണർന്ന്, വീണു കിട്ടിയ അപ്പം ആഘോഷിക്കാൻ ട്രോളുകളുമായി ഇറങ്ങുകയും ചെയ്തു. ഇതിന് പരിഹാസരൂപേണ മറുപടി നൽകിയിരിക്കുകയാണ് കെ.സുരേന്ദ്രൻ.
‘ഒരു പൊതു ചടങ്ങിനിടെ ഒരാൾ ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെൽഫി അയാൾ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം. ജഡിലോമുണ്ഡീ ലുഞ്ജിതകേശാ…..ഉദരനിമിത്തം ബഹുകൃതവേഷം’ എന്നാണ് സന്ദീപാനന്ദഗിരിയെ പരിഹസിച്ച് കെ.സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. പിന്നാലെ, ‘ഇതൊക്കെ ഷിബു സ്വാമിയുടെ ഓരോ ലീലകൾ അല്ലേ’ എന്ന് കമന്റുമായി ജനങ്ങളും എത്തി.
‘സ്നേഹിക്ക, യുണ്ണീ നീ നിന്നെ, ദ്രോഹിക്കുന്ന ജനത്തെയും; ദ്രോഹം ദ്വേഷത്തെ നീക്കിടാ, സ്നേഹം നീക്കീടു, മോര്‍ക്ക നീ’ എന്ന കുറിപ്പോടെയാണ് സന്ദീപാനന്ദഗിരി ഫെയ്സ്ബുക്കിൽ ചിത്രം പങ്കിട്ടിരിക്കുന്നത്. ഹോംസ്റ്റേ കത്തിച്ച കേസിലെ പ്രതിയെന്ന് പറഞ്ഞ് മരിച്ച ഒരാളെ ചൂണ്ടിക്കാണിച്ചതിന് പിന്നാലെ വന്ദനം സിനിമയിൽ മൃതദേഹം സൈക്കിളിനു പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ച് സന്ദീപാനന്ദഗിരിയെ കെ.സുരേന്ദ്രൻ ട്രോളിയിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് സെൽഫി ചോദിച്ചു വാങ്ങിയ ശേഷം ഇടത് സൈബർ ഇടങ്ങളെ സുഖിപ്പിക്കാൻ സന്ദീപാനന്ദഗിരി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Comments