ബീജിംഗ്: ലോകത്തിലെ മറ്റ് രാജ്യങ്ങളിലെല്ലാം കൊറോണ ഏറെക്കുറേ നിയന്ത്രണ വിധേയമായിട്ടും, രോഗം പിറവി കൊണ്ട ചൈനയിൽ ദുരിതങ്ങൾക്ക് ശമനമില്ല. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 31,454 പേർക്കാണ് ചൈനയിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 27,157 പേർക്കും രോഗലക്ഷണങ്ങൾ പ്രകടമല്ല.
സീറോ കൊവിഡ് നയം ശക്തമായി നടപ്പിലാക്കിയിട്ടും രോഗവ്യാപനം നിയന്ത്രിക്കാൻ ചൈനക്ക് സാധിക്കുന്നില്ല. ചൈനയുടെ കൊവിഡ് നയം നിമിത്തം ആപ്പിൾ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര കമ്പനികൾ രാജ്യത്തെ ഉത്പാദനം നിർത്തി വെക്കുന്ന സ്ഥിതിയുണ്ടായി. ഷാംഗ്ഹായ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം ലോക്ക്ഡൗൺ തുടരുകയാണ്. ജനങ്ങളെ അവശ്യസാധനങ്ങളോ മരുന്നോ പോലും വാങ്ങാൻ അധികൃതർ അനുവദിക്കാത്ത സ്ഥിതിയാണുള്ളത്. ഇതിൽ ജനങ്ങൾക്ക് കടുത്ത പ്രതിഷേധമുണ്ട്.
കഴിഞ്ഞ ദിവസം ചൈനയിലെ ഫോക്സ്കോണിന്റെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ കേന്ദ്രത്തിൽ നടന്ന തൊഴിലാളി സമരം അക്രമാസക്തമായിരുന്നു. പ്ലാന്റിൽ ഏർപ്പെടുത്തിയ കൊറോണ നിയന്ത്രണങ്ങൾ തൊഴിലാളി വിരുദ്ധമാണ് എന്ന് ആരോപിച്ചായിരുന്നു സമരം. പ്രകടനവുമായി നൂറു കണക്കിന് തൊഴിലാളികൾ തെരുവിൽ പ്രതിഷേധിക്കുന്നതും അവരെ പോലീസ് നേരിടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
Comments