ഗുരുവായൂർ: ദേവസ്വം ബോർഡുകളിലെ നിയമനങ്ങൾ സുതാര്യമാക്കാൻ വേണ്ടി രൂപീകരിച്ച ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി ഗുരുവായൂർ ദേവസ്വത്തിൽ താൽക്കാലിക നിയമനങ്ങൾ പൊടിപൊടിക്കുന്നു. ഡ്രൈവർ തസ്തികകളിലേക്ക് പരീക്ഷയും ഡ്രൈവിങ് ടെസ്റ്റുമൊക്കെ നടത്തി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് മാസങ്ങൾക്ക് മുൻപ് റാങ്ക് പട്ടിക പുറത്തിറക്കിയെങ്കിലും താൽക്കാലിക നിയമനങ്ങളുടെ മറവിൽ ഇഷ്ടക്കാരെ തിരുകി കയറ്റുന്നത് യഥേഷ്ടം തുടരുകയാണ്.
കഴിഞ്ഞ ജൂൺ നാലിനാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2021 നവംബർ 21 ന് ഇതിനായി പരീക്ഷ നടത്തുകയും കഴിഞ്ഞ ഏപ്രിൽ 29 ന് ഡ്രൈവിങ് ടെസ്റ്റ് നടത്തുകയും ചെയ്തു. ഇതനുസരിച്ചാണ് 14 പേരുടെ മെയിൻ ലിസ്റ്റും സംവരണ വിഭാഗത്തിൽപെട്ട ബാക്കിയുളളവരുടെ പട്ടികയും തയ്യാറാക്കിയത്. 18,000 മുതൽ 41,500 വരെയാണ് ഡ്രൈവർ ഗ്രേഡ് 11 ലെ ശമ്പള സ്‌കെയിൽ.
ദേവസ്വം റെഗുലേഷനിൽ ഇല്ലാത്ത തസ്തികകൾ എന്ന ന്യായം പറഞ്ഞാണ് പല തസ്തികകളിലും സ്വന്തക്കാരെ തിരുകി കയറ്റുന്നത്. ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും അറിവോടെയും ഒത്താശയോടെയുമാണ് അർഹരായ ചെറുപ്പക്കാർക്ക് ജോലി നിഷേധിച്ച് നഗ്നമായ നിയമലംഘനം നടത്തുന്നത്. സംവരണ തത്വങ്ങൾ ഉൾപ്പെടെ അട്ടിമറിക്കപ്പെടുന്ന താൽക്കാലിക നിയമനങ്ങളിലൂടെ സാമൂഹ്യ നീതി ഉൾപ്പെടെ ചോദ്യം ചെയ്യപ്പെടുകയാണ്.
ദേവസ്വം റെഗുലേഷനിൽ ഉൾപ്പെടുത്തിയാൽ ഈ തസ്തികകളിൽ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വഴി മാത്രമാകും നിയമനം. താൽക്കാലികമായി കയറുന്നവർക്ക് കാലാവധി കഴിഞ്ഞാൽ കാലയളവ് ഇഷ്ടം പോലെ നീട്ടി നൽകുന്നതും പതിവാണ്. ദേവസ്വം റെഗുലേഷനിൽ കാലാനുസൃതമായി മാറ്റങ്ങൾ ഉൾപ്പെടുത്തേണ്ടത് ഭരണസമിതിയുടെ ചുമതലയാണ്. ആവശ്യമായ തസ്തികകൾ മാനേജ്‌മെന്റ് കമ്മറ്റിക്ക് മുൻപിൽ വെയ്‌ക്കേണ്ടത് ദേവസ്വം അഡ്മിനിസ്‌ട്രേറ്റിന്റെയും ചുമതലയാണ്.
10 വർഷമായ താൽക്കാലിക ജീവനക്കാരുടെ കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ ബാക്കിയുളള എല്ലാ നിയമനങ്ങളും അടിയന്തരമായി ദേവസ്വം റെഗുലേഷനിൽ ഉൾപ്പെടുത്തണമെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് വിടണമെന്നും ആവശ്യം ശക്തമാണ്. എന്നാൽ ഇഷ്ടക്കാരെ തിരുകി കയറ്റാൻ തടസമാകുമെന്നതിനാൽ ദേവസ്വം ഇതിനോട് മുഖം തിരിക്കുകയാണ്.
താൽക്കാലിക ജീവനക്കാരുടെ എണ്ണമോ തസ്തികകളോ ഇതുവരെ പുറത്തുവിടാൻ ദേവസ്വം തയ്യാറായിട്ടില്ലെന്നതും തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
Comments