ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. സെപ്റ്റംബർ 30ന് അവസാനിച്ച നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ കണക്ക് പ്രകാരമാണ് ഇത്. കഴിഞ്ഞ വർഷം ഇത് 9.8 ശതമാനമായിരുന്നു.
കൊറോണ വ്യാപനത്തെ തുടർന്ന് ലോകത്താകമാനം കോടിക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമായിരുന്നു. കൊറോണ കാലത്തെ പ്രതിസന്ധിയിൽ നിന്നും ഇന്ത്യ മുക്തമാകുന്നതിന്റെ സൂചനയായാണ് ആശ്വാസകരമായ ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.
നഗരപ്രദേശങ്ങളിൽ സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക് 9.4 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ആദ്യ പാദത്തിൽ ഇത് 9.5 ശതമാനമായിരുന്നു. ഒരു വർഷം മുൻപത്തെ 11.6 ശതമാനത്തിൽ നിന്നാണ് ഈ കുറവ്.
നഗരപ്രദേശങ്ങളിലെ പുരുഷന്മാരിലെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായും കുറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ ഇത് 7.1 ശതമാനവും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 9.3 ശതമാനവും ആയിരുന്നു.
നടപ്പ് സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 7.6 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും അടുത്തയിടെ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. മൂന്ന് മാസത്തിനിടെ ഒരു ലക്ഷത്തിലധികം പേരാണ് ഇതിൻ പ്രകാരം പുതുതായി ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്.
Comments