ന്യൂഡൽഹി : നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശാൻ ശ്രമിച്ച് ആൾട്ട് ന്യൂസ് .സുബുർബാൻ സംഗനേറിൽ സംഘടിപ്പിച്ച റാലിയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയ ഭിൽവാര ജില്ലാ മുൻ അദ്ധ്യക്ഷനും സജീവ പ്രവർത്തകനുമായ അബ്ദുൾ സലാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .
എന്നാൽ ഫോറൻസിക് റിപ്പോർട്ട് തെറ്റാണ്, ‘പാകിസ്താൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം റാലിയിൽ ഉയർന്നില്ല . നിരപരധിയെയാണ് അറസ്റ്റ് ചെയ്തത് എന്ന വാദവുമായി പോപ്പുലർ ഫ്രണ്ടിന് അനുകൂല നിലപാട് സ്വീകരിക്കുകയാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ . നേരത്തെ കമ്പനിയുടെ മറ്റൊരു സഹസ്ഥാപകനായ മുഹമ്മദ് സുബൈറും റാലിയിൽ പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയർത്തിയവർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
“പാകിസ്താൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം ഉയർത്തിയതായി അവകാശപ്പെടുന്ന ഒരു ഫോറൻസിക് റിപ്പോർട്ട് ഈ കേസിൽ ഉണ്ടെങ്കിൽ അത് തെറ്റാണ്. എസ്ഡിപിഐ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങൾ ഉയർന്നത് വ്യക്തമായി കേൾക്കാം. ഒരു നിരപരാധിയെ ജയിലിലടയ്‌ക്കുന്നു, മാദ്ധ്യമപ്രവർത്തകർ എന്ന് സ്വയം വിളിക്കുന്നവർ അനീതിയുടെ പക്ഷത്ത് നിൽക്കുന്നു.“ ഇത്തരത്തിലാണ് പ്രതീക് സിൻഹയുടെ ട്വീറ്റ് .
എന്നാൽ ഒപ്പം നൽകിയിരിക്കുന്ന വീഡിയോയിൽ പാകിസ്താൻ സിന്ദാബാദ് മുഴക്കുന്നത് വ്യക്തമായി കേൾക്കാം . ആറ് മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.
സുബുർബാൻ സംഗനേറിൽ സംഘടിപ്പിച്ച റാലിയിലാണ് പോപ്പുലർ ഫ്രണ്ട് നേതാവും സംഘവും പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയത്. എന്നാൽ അന്ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ ഭിൽവാര സ്വദേശികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വീഡിയോ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതിൽ വീഡിയോ വ്യാജമല്ലെന്ന് വ്യക്തമാകുകയായിരുന്നു. മറ്റുള്ളവർക്ക് പാക് അനുകൂല മുദ്രാവാക്യം ചൊല്ലി നൽകിയത് അബ്ദുൾ സലാം ആണ്. ഈ സാഹചര്യത്തിലാണ് ആദ്യം ഇയാളെ തന്നെ അറസ്റ്റ് ചെയ്തത്.
Comments