എറണാകുളം: ഓൺലൈൻ തട്ടിപ്പിനിരയായി യുവാവ്. ഒല ഇലക്ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്യാൻ ഗൂഗിൾ തിരഞ്ഞ് കിട്ടിയ ഫോൺ നമ്പരിൽ പണമയച്ചത് വഴി യുവാവിന് 20,000 രൂപയാണ് നഷ്ടമായത്. എറണാകുളം വടുതല സ്വദേശി മാർട്ടിനാണ് പണം നഷ്ടമായത്.
വെബ്‌സൈറ്റിൽ കണ്ട ഫോൺ നമ്പരിൽ മാർട്ടിൻ വിളിച്ച് ബുക്ക് ചെയ്യുകയായിരുന്നു. ബുക്കിംഗിനായി 999 രൂപയും വ്യക്തിവിവര രേഖകളും അയച്ചപ്പോൾ വണ്ടി ബുക്ക് ചെയ്തതായി സന്ദേശം ലഭിക്കുകയും ചെയ്തു. മുൻപ് ഒലയുടെ മറ്റൊരു മോഡൽ ബുക്ക് ചെയ്തത് റദ്ദായ ഇനത്തിലുള്ള 499 രൂപ തിരികെ നൽകിയതായും മാർട്ടിൻ പറഞ്ഞു.
തുടർന്ന് 20,000 രൂപ അയച്ച് കൊടുത്താൽ അഞ്ച് ദിവസത്തിനകം വാഹനം നൽകാമെന്ന വാഗ്ദാനം ചെയ്ത് ഫോൺ കോളും വന്നു. 84,999 രൂപയുടെ സ്‌കൂട്ടറിന് 26,500 രൂപയുടെ പ്രത്യേക കിഴിവ് നൽകാമെന്നും വിശ്വസിപ്പിച്ചു. തുടർന്ന് മാർട്ടിൻ ഗൂഗിൾ പേ വഴി പണം കൈമാറി. ഉടൻ തന്നെ അടച്ച തുകയും ബാക്കി നൽകാനുള്ള തുകയും എഴുതിയ രസീതും ലഭിച്ചു.
ബാക്കി നൽകാനുകള്ള തുകയായ 37,500 രൂപ കൂടി അടച്ചാൽ വാഹനം ഉടനെ എത്തിക്കുന്നതാണെന്ന് പറഞ്ഞ് അടുത്ത ഫോൺ കോൾ മാർട്ടിന് വന്നു. പണം അക്കൗണ്ടിൽ ഇല്ലാത്തതിനാൽ ആലപ്പുഴയിലെ സുഹൃത്തിനോട് കടമായി ചോദിച്ചു. സംശയം തോന്നിയ സുഹൃത്ത് ഒല കമ്പനിയുടെ ഉപഭോക്തൃസേവന കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോൾ മാർട്ടിന്റെ പേരിൽ 999 രൂപ അടച്ച് ബുക്ക് ചെയ്തിട്ടുണ്ടെന്നും എന്നാൽ 20,000 രൂപ ലഭിച്ചിട്ടില്ലെന്നും രസീത് തങ്ങളുടെയല്ലെന്നും കമ്പനി വ്യക്തമാക്കി. ബുക്ക് ചെയ്ത വാഹനം ഫെബ്രുവരിയിലാണ് പുറത്തിറങ്ങുകയെന്നും അവർ പറഞ്ഞു. തുടർന്ന് തട്ടിപ്പിനിരയായതായി ബോധ്യപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Comments