ന്യൂഡൽഹി: ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച നടി റിച്ച ഛദ്ദയെ ന്യായീകരിച്ച സൗന്ദര്യ വർദ്ധക ഉൽപ്പന്ന നിർമാതാക്കളായ മാമ എർത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ബഹിഷ്കരണ ആഹ്വാനം. റിച്ചയുടെ ട്വീറ്റിനെ, ഗാൽവൻ താഴ്വരയിലെ സൈനികരുടെ ധീരതയ്‌ക്കുള്ള അനുമോദനമായി കണ്ടുകൂടേ എന്നായിരുന്നു മാമ എർത്തിന്റെ ചോദ്യം.
എന്നാൽ, റിച്ചയുടെ ട്വീറ്റിൽ പോസിറ്റീവ് ആയി ഒന്നും ഇല്ലെന്നും തികഞ്ഞ അധിക്ഷേപം മാത്രമേ അതിലുള്ളൂ എന്നുമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. സൈനികരെ അധിക്ഷേപിക്കുന്നവരെ മാത്രമല്ല, അധിക്ഷേപിക്കുനവരെ പിന്തുണയ്‌ക്കുന്നവരേയും ബഹിഷ്കരിക്കേണ്ടതാണെന്നാണ് ഇവരുടെ നിലപാട്. സാമൂഹിക മാദ്ധ്യമങ്ങളിൽ ബഹിഷ്കരണ ക്യാമ്പയിൻ ശക്തമായതോടെ, മാമ എർത്ത് ട്വീറ്റ് പിൻവലിച്ചിട്ടുണ്ട്.
പാക് അധീന കശ്മീർ തിരിച്ചു പിടിക്കാൻ സൈന്യം സജ്ജമാണെന്നും ഉന്നത ഉത്തരവിനായി കാക്കുകയാണെന്നുമുള്ള നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റ്നന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു റിച്ച ഛദ്ദയുടെ അവഹേളന ട്വീറ്റ്. ‘ഗാൽവൻ ഹായ് എന്ന് പറയുന്നു‘ എന്നായിരുന്നു ലെഫ്റ്റ്നന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ ട്വീറ്റിന് റിച്ച നൽകിയ മറുപടി.
ആക്രമിക്കാൻ വന്ന മുഴുവൻ ചൈനീസ് സൈനികരെയും തുരത്തുകയും അസംഖ്യം ചൈനീസ് സൈനികരെ വകവരുത്തുകയും ചെയ്യുന്നതിനിടെ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ അപമാനിക്കുന്നതായിരുന്നു റിച്ചയുടെ ട്വീറ്റ്. ട്വീറ്റ് വിവാദമായതോടെ, റിച്ച ഖേദപ്രകടനം നടത്തിയിരുന്നു.
Comments